കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ മുന്‍ പോലീസ് ഉദ്യാഗസ്‌ഥരുടെയും ഐബി ഉദ്യോഗസ്‌ഥന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ബുധനാഴ്‌ചത്തേക്കാണ് ഹരജി മാറ്റിയത്. സിബിഐ നിലപാട് അറിയിക്കുന്നതിന് സാവകാശം തേടിയതിനെ തുടര്‍ന്നാണ് തീരുമാനം.
സ്‌പെഷ്യൽ ബ്രാഞ്ച് സിഐയായിരുന്ന ഒന്നാം പ്രതി എസ് വിജയൻ, വഞ്ചിയൂർ എസ്ഐയായിരുന്ന രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്‌ഥനുമായ വികെ ജയപ്രകാശ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് മാറ്റിവെച്ചത്.
തങ്ങള്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും, താഴെ തട്ടിലുള്ള ഉദ്യോഗസ്‌ഥര്‍ മാത്രമാണെന്നും ഇവർ കോടതിയെ അറിയിച്ചു. കൂടാതെ നമ്പി നാരായണനെ തങ്ങള്‍ ചോദ്യംചെയ്‌തിട്ടില്ല, ഐഎസ്ആര്‍ഒ ഗൂഢാലോചന അന്വേഷിച്ച കമ്മീഷന്‍ തങ്ങളെ കുറ്റക്കാരായി കണ്ടെത്തിയിട്ടില്ലെന്നും ഇവർ വാദിച്ചു.
സിബിഐ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികൾ ജാമ്യഹരജിയിൽ പറയുന്നു. നിലവിലെ ആരോപണങ്ങളെല്ലാം വർഷങ്ങൾക്കു ശേഷം ഉണ്ടായതാണെന്നും ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പോലീസ്, ഐബി ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്‌ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയത്.
Most Read: കൂട്ടുകാരന് വേണ്ടിയാണ് എംഎൽഎയെ വിളിച്ചത്; വിശദീകരിച്ച് മുകേഷിനെ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥി