പാലക്കാട്: എംഎൽഎ മുകേഷുമായുള്ള ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി പാലക്കാട്, ഒറ്റപ്പാലത്തെ വിദ്യാർഥി. കൂട്ടുകാരന് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ലഭ്യമാക്കാൻ വേണ്ടിയാണ് താൻ എംഎൽഎയെ വിളിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. സിനിമാ നടനായതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്‌തത്. സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് ലഭ്യമാക്കാൻ പറ്റുന്നത് ചെയ്യണമെന്ന് സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. തനിക്ക് അമ്മ ഫോൺ വാങ്ങി നൽകിയത് വളരെ കഷ്‌ടപ്പെട്ടാണ്. ബാക്കിയുള്ള കുട്ടികൾ എത്രത്തോളം കഷ്‌ടപ്പെടുമെന്ന് കരുതിയാണ് എംഎൽഎയ വിളിക്കാൻ തീരുമാനിച്ചത്. മുകേഷ് എംഎൽഎ വിദ്യാർഥികൾക്ക് ഫോൺ നൽകുന്ന കാര്യമൊക്കെ അറിഞ്ഞിരുന്നു. അതനുസരിച്ചാണ് അദ്ദേഹത്തെ വിളിച്ചത്. സിനിമാ നടനായതുകൊണ്ട് സഹായിക്കുമെന്നും കരുതി. ആറ് തവണ വിളിച്ചു. അതിനിടെ അദ്ദേഹത്തിന്റെ സൂം മീറ്റിംഗ് കട്ടായി. പിന്നീട് തിരിച്ചു വിളിക്കുകയാണുണ്ടായത്. ആറ് തവണ ഞാൻ വിളിച്ചതുകൊണ്ടാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ആർക്കായാലും ദേഷ്യം വരും. എനിക്ക് പരാതിയില്ല; വിദ്യാർഥി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎൽഎയും പാലക്കാട് സ്വദേശിയായ 10ആം ക്‌ളാസ് വിദ്യാർഥിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ഥിയെ ശകാരിക്കുന്ന മുകേഷിന്റേതായുള്ള ഓഡിയോയായിരുന്നു പുറത്തു വന്നത്. കാര്യമെന്താണെന്ന് പോലും തിരക്കാതെ ശകാരിക്കുന്ന മുകേഷിന്റെ പ്രതികരണത്തിനെതിരെ നിരവധിപ്പേർ വിമര്‍ശിച്ച് രംഗത്തെത്തുകയും ഓഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്‌തിരുന്നു.
എന്നാൽ, തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണ് എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച് ചിലര്‍ ശല്യപ്പെടുത്തി. ഇപ്പോൾ സംഭവിച്ചതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. പാലക്കാട് എംഎല്‍എ ആരെന്നറിയില്ലെന്ന കുട്ടിയുടെ മറുപടി തന്നെ ചൊടിപ്പിച്ചു. വിഷയത്തില്‍ പോലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്നും മുകേഷ് എംഎല്‍എ പറഞ്ഞിരുന്നു.
Most Read: അനധികൃത സ്വത്ത്; കെഎം ഷാജിക്ക് നോട്ടീസയക്കാൻ ഒരുങ്ങി വിജിലൻസ്