കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ചൂരലുമായി മുകേഷിന്റെ കൊല്ലത്തെ ഓഫിസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആനന്ദവല്ലേശ്വരി ക്ഷേത്രത്തിന് സമീപം പോലീസ് തടഞ്ഞു.
‘ഒരുകുട്ടി വിളിച്ചപ്പോള്‍ കാര്യമെന്താണെന്ന് പോലും കേള്‍ക്കാതെ ചെവിക്കല്ല് പൊളിക്കുമെന്നും ചൂരലെടുക്കുമെന്നും എംഎല്‍എ പറയുന്നു. ഇതൊന്നും കേട്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല,’- യൂത്ത് കോൺഗ്രസ് പറയുന്നു.
അതേസമയം, മുകേഷിനെ ഫോൺ വിളിച്ച വിദ്യാർഥി വിശദീകരണവുമായി രംഗത്തെത്തി. കൂട്ടുകാരന് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ലഭ്യമാക്കാൻ വേണ്ടിയാണ് താൻ എംഎൽഎയെ വിളിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. സിനിമാ നടനായതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്‌തത്. സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
മുകേഷ് എംഎൽഎ വിദ്യാർഥികൾക്ക് ഫോൺ നൽകുന്ന കാര്യമൊക്കെ അറിഞ്ഞിരുന്നു. അതനുസരിച്ചാണ് അദ്ദേഹത്തെ വിളിച്ചത്. സിനിമാ നടനായതുകൊണ്ട് സഹായിക്കുമെന്നും കരുതി. ആറ് തവണ വിളിച്ചു. അതിനിടെ അദ്ദേഹത്തിന്റെ സൂം മീറ്റിംഗ് കട്ടായി. പിന്നീട് തിരിച്ചു വിളിക്കുകയാണുണ്ടായത്. ആറ് തവണ വിളിച്ചതുകൊണ്ടാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ആർക്കായാലും ദേഷ്യം വരും. തനിക്ക് പരാതിയില്ലെന്നും വിദ്യാർഥി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎൽഎയും പാലക്കാട് സ്വദേശിയായ 10ആം ക്‌ളാസ് വിദ്യാർഥിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ഥിയെ ശകാരിക്കുന്ന മുകേഷിന്റേതായുള്ള ഓഡിയോയായിരുന്നു പുറത്തു വന്നത്. കാര്യമെന്താണെന്ന് പോലും തിരക്കാതെ ശകാരിക്കുന്ന മുകേഷിന്റെ പ്രതികരണത്തിനെതിരെ നിരവധിപ്പേർ വിമര്‍ശിച്ച് രംഗത്തെത്തുകയും ഓഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്‌തിരുന്നു.
സംഭവത്തിൽ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സഹായം അഭ്യർഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. എംഎസ്എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതിക്കാരൻ.
Most Read: അനധികൃത സ്വത്ത്; കെഎം ഷാജിക്ക് നോട്ടീസയക്കാൻ ഒരുങ്ങി വിജിലൻസ്