കോഴിക്കോട്: ലൈറ്റ് ബോയ് മുതൽ പാചകക്കാർ വരെ അനേകം ലക്ഷം ആളുകൾ ജീവിത മാർഗമാക്കിയ സിനിമാ വ്യവസായത്തെ അടിമുടി തകർക്കുന്ന വ്യാജപതിപ്പുകൾക്ക് അവസാനമില്ല.
കോവിഡ് മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ സിനിമാ വ്യവസായം തിരികെ കൊണ്ടുവരാൻ ഏറെ നഷ്ടങ്ങൾ സഹിച്ചു തിയേറ്ററിലെത്തിച്ച ചിത്രമായിരുന്നു ‘വെള്ളം’. തിയേറ്ററിലെത്തി ദിവസങ്ങൾക്കകം ഇതിന്റെ എച്ച്ഡി ഗുണനിലവാരമുള്ള പതിപ്പ് യൂട്യുബിലും ടെലിഗ്രാമിലും എത്തിച്ചുകൊണ്ടാണ് ക്രൂരത ആരംഭിച്ചത്.
കണ്ണൂര്‍ സ്വദേശിയായ മുരളി കുന്നുംപുറത്ത് എന്ന വ്യക്തിയുടെ മുന്‍കാല ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് ‘വെള്ളം’ സിനിമ ഒരുക്കിയിരിക്കുന്നത്. ജോസ്ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദുകൃഷ്ണ എന്നിവര്‍ ചേർന്ന് നിർമിച്ച, പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രേക്ഷക പിന്തുണയോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ പതിപ്പ് ഫെബ്രുവരി ആദ്യവാരത്തോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി പോലീസും സൈബർസെല്ലും മുന്നോട്ടു പോകുകയും സൈബർ വേൾഡിൽ നിന്ന് വെള്ളത്തിന്റെ പതിപ്പ് പൂർണമായും നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പോലീസിനെയും സൈബർ ഫോഴ്സിനെയും ഞെട്ടിച്ചുകൊണ്ട് ഇന്നലെ വീണ്ടും ‘വെള്ളം’ യൂട്യുബിലും ടെലിഗ്രാമിലും റിലീസ് ചെയ്തു! അതും ഉന്നത ഗുണമേൻമയുള്ള, തടസങ്ങളില്ലാത്ത ചിത്രത്തിന്റെ പതിപ്പ്!
ഉച്ചക്ക് ഒരുമണിയോടെ വിവിധ യൂട്യുബ് ചാനലുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും ലഭ്യമായിതുടങ്ങിയ ചിത്രങ്ങൾ പതിനായിരങ്ങളാണ് ചുരുങ്ങിയ മണിക്കൂറുകൾകൊണ്ട് കണ്ടത്. സംഭവം പുറത്തറിഞ്ഞ പോലീസ് വേഗത്തിൽ ഇടപെടൽ നടത്തുകയും സമൂഹമാദ്ധ്യമ കമ്പനികളുമായി ബന്ധപ്പെടുകയും ചെയ്തതിനെ തുടർന്ന് രാത്രിയോടെ ‘വെള്ളം’ യൂട്യുബ് ഉൾപ്പടെയുള്ളതിൽ നിന്നും നീക്കം ചെയ്തു.
നിയമ-നിബന്ധനകൾ ശക്തമാക്കണം
യൂട്യുബിലും ടെലിഗ്രാമിലും അക്കൗണ്ട് തുറക്കണമെങ്കിൽ മൊബൈൽ നമ്പർ വെരിഫിക്കേഷനോ വ്യക്തിയുടെ മേൽവിലാസം വെരിഫൈ ചെയ്യുന്ന സംവിധാനമോ നിർബന്ധമാക്കുക.
20 മിനിറ്റിൽ കൂടുതലുള്ള എന്തും അപ്ലോഡ് ചെയ്യണമെങ്കിൽ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പോലീസ് വെരിഫിക്കേഷൻ റിപ്പോർട് ലഭ്യമാകാതെ യൂട്യുബിലും ടെലിഗ്രാമിലും ഒന്നും അപ്ലോഡ് ചെയ്യാൻ സാധിക്കാത്ത രീതി കൊണ്ട് വരിക. (ഇത് ഇന്നത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട്, മനുഷ്യ ഇടപെടലുകൾ വളരെകുറച്ചുകൊണ്ട് സാധ്യമാക്കാവുന്ന കാര്യമാണ്)
20 മിനിറ്റിൽ കൂടുതലുള്ള എല്ലാ വീഡിയോകളിലും യൂട്യുബും ടെലിഗ്രാമും നിർബന്ധമായും ‘വെരിഫൈഡ്’ സർട്ടിഫിക്കറ്റു പ്രദർശിപ്പിക്കുക. വെരിഫൈഡ് അല്ലാത്തത് ‘സ്വന്തം റിസ്കിൽ’ കാണണമെങ്കിൽ കാണുന്ന വ്യക്തിയെ ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുകൊണ്ട് ‘മാർക്’ ചെയ്യുക. ശേഷം മാത്രം വീഡിയോ പ്ളേ ചെയ്യാൻ അനുവദിക്കുക.
വ്യാജപതിപ്പുകൾ കാണുന്ന കേസുകൾ പിടിക്കപ്പെട്ടാൽ അവരുടെ ഇന്റർനെറ്റ് ഐപി നമ്പർ പൂർണമായും ബ്ളോക് ചെയ്യുക. ഇതും ഇന്നത്തെ കാലത്ത് സാധ്യമാക്കാവുന്ന കാര്യമാണ്. ഒരേ സമയം പതിനായിരകണക്കിന് ആളുകളുടെ ഐപി നമ്പർ ബ്ളോക് ചെയ്യാൻ സാധിക്കുന്ന സംവിധാനങ്ങൾ രൂപപ്പെടുത്താൻ സാധിക്കും.
ഈ രീതിയിൽ നിയമങ്ങളും നിബന്ധനകളും മനുഷ്യാവകാശങ്ങൾ ലംഘിക്കാതെ തന്നെ നടപ്പിലാക്കാൻ സാധിക്കും. അല്ലാതെ വ്യാജനോ ഒറിജിനലോ ആയ ചിത്രങ്ങളുടെ പതിപ്പുകൾ സമൂഹമാദ്ധ്യമങ്ങൾ വഴിയും വീഡിയോ സ്ട്രീമിംഗ് സിസ്റ്റങ്ങൾ വഴിയും പ്രചരിപ്പിക്കുന്നത് തടയലും അവക്കെതിരെ ക്രിമിനൽ നിയമങ്ങൾ ചുമത്തലും അത്രഎളുപ്പകരമല്ല എന്നതാണ് യാഥാർഥ്യം.
Most Read: ‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി