മലപ്പുറം: വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകൾ അനുവദിച്ചപ്പോഴും വെള്ളിയാഴ്‌ചകളിലെ ജുമുഅക്ക് നിയന്ത്രണ വിധേയമായി പോലും അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നും സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എംടി അബ്‌ദുല്ല മുസ്‌ലിയാര്‍.
‘പാവപ്പെട്ടവരുടെ ഹജ്‌ജ് കർമമാണ് വിശ്വാസികള്‍ക്ക് ജുമുഅ. ഏറെ പവിത്രമായ ഈ ആരാധനാ കർമം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തലത്തിലെ നിയന്ത്രണം കാരണം ഇനിയും സാധ്യമാവാത്ത അവസ്‌ഥയാണ്. സര്‍ക്കാരും ആരോഗ്യ വകുപ്പും കണക്കാക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇതര മേഖലകളില്‍ പല ഇളവുകളും അനുവദിച്ചപ്പോഴും, നിയന്ത്രണങ്ങള്‍ പാലിച്ചു ജുമുഅ നിര്‍വഹിക്കാന്‍ അനുമതി നിഷേധിച്ച സാഹചര്യമാണുള്ളത്‘ –ഇദ്ദേഹം പറഞ്ഞു.
ഈ തീരുമാനം മാറ്റി ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ, ജുമുഅ നിര്‍വഹിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നും സമസ്‌ത സംഘടിപ്പിച്ച പ്രതിഷേധ സായാഹ്‌നത്തിൽ സംസാരിക്കവേ എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്‌ത ജില്ലാ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി ആമുഖഭാഷണം നിർവഹിച്ച പ്രതിഷേധത്തിൽ എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി ഉബൈദുല്ല എംഎല്‍എ എസ്‌വൈഎസ്‍ സംസ്‌ഥാന വൈസ് പ്രസിഡണ്ട് തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു.
‘പ്രതിഷേധ സായാഹ്‌നം’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിശ്വാസികള്‍ വീട്ടുമുറ്റങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്ളക്കാർഡുയർത്തി സര്‍ക്കാരിനു മുന്നില്‍ ആവശ്യം ഉന്നയിച്ചു. നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം അനുവദിക്കുകയും വെള്ളിയാഴ്‌ചകളിൽ വ്യാപകമായ ഇളവുകളനുവദിച്ച് നാടും നഗരവും വീര്‍പ്പുമുട്ടുന്ന വിധം ജനത്തിരക്കിനു സാഹചര്യവും സൃഷ്‌ടിക്കുന്നുണ്ട്.
കൂടാതെ, മദ്യഷാപ്പുകള്‍ മാത്രമല്ല ജിംനേഷ്യങ്ങള്‍ പോലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു. എന്നിട്ടും, സമ്പൂര്‍ണ ശുചിത്വവും കോവിഡ് പ്രോട്ടോക്കോളും പാലിക്കാന്‍ സന്നദ്ധതയും സാഹചര്യവുമുള്ള പള്ളികളെ ജുമുഅ നിർവഹിക്കാൻ അവഗണിക്കുന്നതില്‍ പ്രതിഷേധം കനത്തുവരുന്ന സാഹചര്യത്തിലാണ് കോര്‍ഡിനേഷന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.
Most Read: ഹാഫിസ് സെയ്‌ദിന് എതിരെ വീണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്