ന്യൂഡെൽഹി: ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് സെയ്‌ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോളാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ 2009ൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു. നിലവിൽ ലാഹോർ ജയിലിലാണ് ഹാഫിസ് സെയ്‌ദ് കഴിയുന്നത്.
2001ൽ ലഷ്‌കർ നടത്തിയ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട ഇയാൾ ആ വർഷം തന്നെ വീട്ടുതടങ്കലിൽ ആയിരുന്നു. 2002 മാർച്ചിൽ സെയ്‌ദ് തടങ്കലിൽ നിന്ന് മോചിതനായി. 2006ൽ മുംബൈ ട്രെയിൻ ബോംബിങ്ങുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി വീണ്ടും അറസ്‌റ്റിലായി.
എന്നാൽ കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോർ ഹൈക്കോടതി 2006 ഒക്‌ടോബറിൽ സെയ്‌ദിനെ വീണ്ടും വിട്ടയച്ചു. പിന്നീട് 2009ലാണ് ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ആദ്യമായി ഇയാൾക്ക് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
ഇതോടെ 2009 സെപ്റ്റംബറിൽ പാക് സർക്കാർ വീണ്ടും സെയ്‌ദിനെ വീട്ടുതടങ്കലിൽ ആക്കി. 2012 ഏപ്രിലിലാണ് മുംബൈ ഭീകരാക്രമണക്കേസിലെ ഗൂഢാലോചനയിൽ സെയ്‌ദിന്റെ പങ്ക് ചൂണ്ടിക്കാട്ടി അമേരിക്ക അയാളുടെ തലക്ക് പത്തുമില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചത്.
ഇന്ത്യ നിരന്തരം വ്യക്‌തമായ തെളിവുകൾ അന്താരാഷ്‌ട്ര ഫോറങ്ങളിൽ നൽകിയിട്ടും ഇന്നുവരെ ഹാഫിസ് സെയ്‌ദിനെ ഇന്ത്യക്ക് വിട്ടുനൽകാൻ പാക് ഭരണകൂടം തയ്യാറായിട്ടില്ല. അന്താരാഷ്‌ട്ര ഏജൻസികൾക്ക് മുന്നിൽ ഇന്ത്യ വിവരങ്ങൾ നൽകിയിട്ടും ഇയാൾക്ക് എതിരെ കൃത്യമായ തെളിവുകൾ ഇല്ലെന്ന് തന്നെയാണ് പാകിസ്‌ഥാൻ ആവർത്തിക്കുന്നത്.
Read Also: പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു