തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് എവി ഗോപിനാഥ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമമായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെയ്യുകയെന്നും കെ സുധാകരന്‍ പറഞ്ഞു.
‘പാലക്കാട്ടെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിന്റെ അടിസ്‌ഥാനത്തിലാണ് എവി ഗോപിനാഥ് രാജി തീരുമാനമെടുത്തത്. അതെന്നോട് ചര്‍ച്ച ചെയ്‌തിരുന്നു. പക്ഷേ അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധം അതീവ ദൃഢമാണ്. അങ്ങനെ എന്നെ കയ്യൊഴിയാന്‍ അദ്ദേഹത്തിന് കഴിയില്ല. പാര്‍ട്ടി വിട്ട് ഗോപിനാഥ് എങ്ങോട്ടും പോകില്ലെന്ന ആത്‌മവിശ്വാസം എനിക്കുണ്ട്’, കെ സുധാകരന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ അതിന് വേണ്ടി പാര്‍ട്ടിയുടെ അച്ചടക്കവും പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും തടസപ്പെടുത്താൻ ആവില്ലെന്നും കെ സുധാകരൻ വ്യക്‌തമാക്കി.
സഹകരിക്കാത്തവരെ നിര്‍ബന്ധിപ്പിക്കാനുള്ള മെക്കാനിസമൊന്നും പാര്‍ട്ടിയിലില്ല. ഇത്രയും കാലം പാര്‍ട്ടിക്കൊപ്പം നിന്നവര്‍ പാര്‍ട്ടിക്ക് ഹാനികരമാകുന്ന പ്രവര്‍ത്തി ചെയ്യുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണം. ആ അഭ്യര്‍ഥന മാനിക്കണമെന്നാണ് നേതൃത്വത്തിന് പറയാനുള്ളത്; കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ഡിസിസി അധ്യക്ഷ നിയമനം ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനമാണെന്നും അത് സംസ്‌ഥാന നേതൃത്വമല്ല തീരുമാനിക്കുന്നത് എന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ‘ഈ വിഷയത്തെ കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്‌തമാക്കിയതാണ്. വീണ്ടുമൊരു ചര്‍ച്ചയ്‌ക്ക് താൽപര്യമില്ല. അത് പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയാണ്’, കെ സുധാകരൻ പറഞ്ഞു.
അതേസമയം പാര്‍ട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രാഥമിക അംഗത്വവും ഗോപിനാഥ് രാജിവെച്ചിരുന്നു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്. മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന ഗോപിനാഥ്, ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ പരസ്യമായി അതൃപ്‌തി അറിയിച്ചിരുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലിയും പരസ്യമായി ഗോപിനാഥ് നേതൃത്വവുമായി ഇടഞ്ഞിരുന്നു.
Most Read: ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു