തിരുവനന്തപുരം: 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎം. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പാർട്ടി ഇതുസംബന്ധിച്ചു ചർച്ചക്ക് ഒരുങ്ങുന്നത്.
ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ അച്ചടക്ക നടപടി സംബന്ധിച്ച കാര്യം ചർച്ച ചെയ്യും. കടുത്ത നടപടിക്ക് സംസ്‌ഥാന നേതൃത്വവും നിർദ്ദേശിച്ചിട്ടുണ്ട്. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു ഇഡി പരിശോധനയും ചോദ്യം ചെയ്യലും നടക്കുകയാണ്. ഇഡി പരിശോധന 24 മണിക്കൂർ പിന്നിട്ടു. ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിലും ഇഡി പരിശോധന തുടരുകയാണ്.
ഇതിനിടെ, തട്ടിപ്പുമായി ബന്ധപ്പെട്ടു ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ വിദഗ്‌ധ ചികിൽസയ്‌ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. 101 കോടിയുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റേയും മുൻ സെക്രട്ടറിമാരുടെയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘമെത്തിയത്.
ബാങ്കിലെ നിക്ഷേപങ്ങൾ, വായ്‌പകൾ ഉൾപ്പടെയുള്ള ഇടപാട് രേഖകൾ സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിലെത്തിച്ചു പരിശോധന നടത്തിയത്. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. പൂജപ്പുര വീട്ടിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇഡി ഉദ്യോഗസ്‌ഥർ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്.
ഭാസുരാംഗൻ കണ്ടലയിലെ വീട്ടിൽ നിന്നും ആറുമാസം മുൻപ് താമസം മാറിയിരുന്നു. ഇഡി ഉദ്യോഗസ്‌ഥർ രാവിലെ മുതൽ ഇവിടെ ഉണ്ടെങ്കിലും തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. സംശയ നിവാരണത്തിനായാണോ രേഖകൾ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹനത്തിൽ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിട്ടില്ല. കരുവന്നൂരിന് പിന്നാലെയാണ് കണ്ടല ബാങ്കിലും ഇഡി ഇടപെടലുണ്ടായത്.
അനധികൃതമായി ജീവനക്കാർക്ക് ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്‌പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്‌പയിനത്തിൽ കുടിശികയായിട്ടുള്ളത്. സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡണ്ട് ആയിരുന്ന ഭരണസമിതിക്ക് എതിരെയാണ് പരാതി ഉയർന്നത്. നിലവിൽ മിൽമ തിരുവനന്തപുരം യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറാണ് എൻ ഭാസുരാംഗൻ.
Most Read| മാദ്ധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി