മുംബൈ: സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസാണ് ശനിയാഴ്‌ച നടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അമ്രീഷ് രഞ്‌ജന്‍ പാണ്ഡെയും സംഘടനയുടെ ലീഗല്‍ സെല്ലിന്റെ കോ-ഓര്‍ഡിനേറ്റര്‍ അംബുജ് ദീക്ഷിതും ചേര്‍ന്നാണ് ഡെല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഇന്ത്യ ജിഹാദി രാഷ്‍ട്രമാണെന്ന് പറഞ്ഞ് കങ്കണ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികള്‍ പോസ്‌റ്റ് ചെയ്‌തിരുന്നു.
“കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദു:ഖവും അപമാനവും ഉണ്ടാക്കുന്നതാണ്. പാര്‍ലമെന്റിന് പകരം ജനങ്ങള്‍ തെരുവുകളില്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതുമൊരു ജിഹാദി രാഷ്‍ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്,” കങ്കണയുടെ ഇന്‍സ്‌റ്റ പോസ്‌റ്റിൽ പറയുന്നു.
ഇതിന് പിന്നാലെയാണ് കങ്കണക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. ശിരോമണി അകാലിദൾ നേതാവും ഡെൽഹി സിഖ് ഗുരു മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ മൻജീന്ദർ സിംഗ് സിർസയും കങ്കണക്കെതിരെ പരാതി നൽകിയിരുന്നു. വളരെ വിലകുറഞ്ഞ മാനസികാവസ്‌ഥയാണ് കങ്കണ പ്രസ്‌താവനകളിലൂടെ ഉയർത്തിക്കാട്ടുന്നത്. ഖാലിസ്‌ഥാൻ ഭീകരർ കാരണമാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്ന പ്രസ്‌താവന കർഷകരോടുള്ള അനാദരവാണ്. അവർ വെറുപ്പിന്റെ നിർമാണ കേന്ദ്രമാണ് എന്നും സിർസ പറഞ്ഞു.
Read also: പാര്‍ട്ടിയില്‍ വിഭാഗങ്ങളില്ല, തീരുമാനം എടുത്തത് ഒറ്റക്കെട്ടായി; സച്ചിൻ പൈലറ്റ്