കണ്ണൂർ: കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം എയർ ഇന്ത്യ എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. രാവിലെ 9.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് മസ്‌കത്തിൽ എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഒക്‌ടോബർ പകുതി വരെ ടിക്കറ്റ് ബുക്കിംഗ് ഓപ്പൺ. കോവിഡ് മൂലം ഏപ്രിൽ 24 മുതലാണ് മസ്‌കത്തിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, യുഎഇ സർവീസുകൾക്ക് പിന്നാലെ ഒമാനിലേക്കും സർവീസ് ആരംഭിച്ചതോടെ കണ്ണൂരിൽ രാജ്യാന്തര സർവീസ് സജീവമായി തുടങ്ങി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയാണ് കൂടുതലും സർവീസ് നടത്തുന്നത്. ഷാർജയിലേക്ക് ഇൻഡിഗോയും, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് ഗോ ഫസ്‌റ്റും സർവീസ് നടത്തുന്നുണ്ട്.
വെള്ളി ഒഴികെ ആഴ്‌ചയിൽ ആറ് ദിവസമാണ് കണ്ണൂർ-ഷാർജ സർവീസുകൾ ഉള്ളത്. തിങ്കൾ ഒഴികെയുള്ള ആറ് ദിവസങ്ങളിലാണ് കണ്ണൂർ-അബുദാബി സർവീസുകൾ ഉള്ളത്. ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കണ്ണൂർ-ദുബായ് സർവീസും നടത്തുന്നുണ്ട്. കൂടാതെ റിയാദ്, കുവൈത്ത് സെക്‌ടറുകളിലേക്കും സർവീസ് ഉണ്ട്. അതേസമയം, ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെ തുടർന്ന് യാത്രക്കാർക്കിടയിൽ നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്.
Read Also: ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തേക്കും