കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയര്‍പേഴ്‌സൺ അജിത തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്‌ടറേറ്റിന്റെ അനുമതി തേടി. ഈ അനുമതി കിട്ടുന്ന മുറയ്‌ക്ക് എഫ്ഐആർ രജിസ്‌റ്റർ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങൾ ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്.
ആരോപണത്തിൽ കഴമ്പുണ്ടെന്നും, തുടരന്വേഷണം വേണമെന്നും ഈ റിപ്പോര്‍ട്ടിൽ പറയുന്നു. ചെയര്‍പേഴ്‌സണ് എതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട് നല്‍കിയത്. അന്വേഷണത്തിനായി വിജിലൻലസ് സംഘം നേരത്തെ നഗരസഭ ഓഫിസിലെത്തിയിരുന്നു. അധ്യക്ഷയുടെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി അവർ പുറത്ത് പോയി.
വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ വിജിലൻസ് നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. പണക്കിഴി വിവാദത്തിലെ നിർണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുത് എന്നായിരുന്നു നിർദ്ദേശം.
ഇതേ തുടർന്ന് അധ്യക്ഷയുടെ ഓഫിസ് പൂട്ടി സീൽ ചെയ്‌തിരുന്നു. വിജിലൻസ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ഈ മുറിയിൽ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി. കേസിലെ നിർണായക തെളിവാകും സിസിടിവി ദൃശ്യങ്ങൾ.
Read Also: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; 4 പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു