കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ കസ്‌റ്റഡിയിലുള്ള ഇതര സംസ്‌ഥാന തൊഴിലാളിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്‌ഗറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് സ്‌ഥിരമായി എത്താറുള്ള ഇയാളാണ് ബോഗിക്ക് തീവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീവെപ്പിന് തൊട്ടുമുൻപ് ഇയാൾ ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായിരുന്നു. ഇന്നലെ ഷർട്ട് ധരിക്കാതെ പ്രതി കണ്ണൂർ റെയിൽവേ സ്‌റ്റേഷന്റെ ഭാഗത്ത് ഉണ്ടായിരുന്നു.
ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്‌ഥരാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും അറസ്‌റ്റ് രേഖപ്പെടുത്തുക. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ രാത്രി വൈകിയും പോലീസ് പരിശോധിച്ചിരുന്നു.
കോഴിക്കോട് എലത്തൂർ തീവെപ്പിന് പിന്നാലെ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് ട്രെയിനിന് രണ്ടാമതും തീപിടിത്തം ഉണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എക്‌സിക്യൂട്ടിവ് ട്രെയിൻ മാത്രം ലക്ഷ്യം വെച്ചു നീങ്ങുന്നതിന്റെ കാരണം, പിന്നിൽ ഗൂഢാലോചന ഉണ്ടോ, ഇരു സംഭവങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ സംശയങ്ങളാണ് നിലനിൽക്കുന്നത്.
Most Read: രാജ്യത്തെ 150 മെഡിക്കൽ കോളേജുകളുടെ എൻഎംസി അംഗീകാരം നഷ്‌ടമായേക്കും