കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌ത ശേഷം കസ്‌റ്റംസ് വിട്ടയച്ചു. ആകാശിന്റെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തിയത്.
ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിക്ക് അർജുൻ ആയങ്കിയുമായുളള ബന്ധത്തെക്കുറിച്ച് കസ്‌റ്റംസിന് മൊഴി കിട്ടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ് തീരുമാനിച്ചത്. അർജുൻ ആയങ്കിയുടെ കളളക്കടത്ത് ഇടപാടിലോ സ്വർണം തട്ടിയെടുക്കുന്നതിലോ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
അർജുൻ ആയങ്കിയുടെ ഇടപാടുകളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണസംഘം. അതേസമയം അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്‌റ്റംസ് കോടതിയിൽ റിപ്പോർട് നൽകി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി മുമ്പും ഇയാൾ കളളക്കടത്ത് നടത്തിയെന്നും ഗുണ്ടാ സംഘങ്ങളുടെ പിന്തുണ ഇതിനായി ഉപയോഗിച്ചെന്നും റിപ്പോർട്ടിലുണ്ട്.
Also Read: കാസർഗോഡ് ഭെൽ-ഇഎംഎൽ തെഴിലാളികളുടെ സമരം നിർത്തി