കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാസര്‍ഗോഡ് ജില്ലയിൽ പ്രത്യേകമായി നടപ്പാക്കിയത് 238 പദ്ധതികളെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. അജാനൂര്‍ പഞ്ചായത്തിലെ പാറക്കടവ് പാലം ഓറവങ്കര പള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടയില്‍ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം എല്ലാ വര്‍ഷവും കാസര്‍ഗോഡ് വികസന പാക്കേജിന്റെ സുഗമമായ നടത്തിപ്പിനായി 90 ലക്ഷം രൂപ ബജറ്റില്‍ പ്രത്യേകമായി നീക്കി വെച്ചിരുന്നു. ഈ തുകയാണ് പ്രാദേശിക വികസനത്തിനായി ഉപയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മറ്റ് ജില്ലകള്‍ക്ക് ലഭിക്കുന്നത് പോലെ കാസര്‍ഗോഡിനും നല്‍കിയ വിഹിതത്തിന് പുറമെയാണിത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 30 സ്മാര്‍ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഒരു കോടി രൂപ വീതം മറ്റ് 21 സ്‌കൂളുകള്‍ക്കും ലഭിച്ചു.
കിഫ്ബിയിലൂടെ അടിസ്ഥാന വികസന രംഗത്ത് നടന്ന് കൊണ്ടിരിക്കുന്ന 57000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആയിരം കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചില സാങ്കേതിക തടസങ്ങള്‍ മാറിക്കഴിഞ്ഞാല്‍ അജാനൂര്‍ പഞ്ചായത്തിലെ മുച്ചിലോട്ടുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.