കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആറളം ഫാം ഏഴാം ബ്ളോക്കിലാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവിടെ താമസിക്കുന്ന ഷിജോ പുലിക്കിരിയുടെ ഷെഡ് കാട്ടാന തകർത്തു. ഷിജോയും കുടുംബവും ഷെഡിൽ ഉറങ്ങി കിടക്കുന്ന സമയത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കാട്ടാന ഷെഡ് പൊളിക്കാൻ തുടങ്ങിയതോടെ ഷെഡിനുള്ളിൽ ഉറക്കത്തിലായിരുന്ന കുട്ടികളെ വാരിയെടുത്തു ഷിജോയും ഭാര്യയും പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിൽ ആന ഷെഡ് കുത്തിമറിച്ചിടാനുള്ള ശ്രമത്തിലായിരുന്നു. തുടർന്ന് ആന ഏറെ നേരം പരിഭ്രാന്തി പരത്തി. പിന്നീട് ഷിജോയുടെയും ഭാര്യയുടെയും ബഹളം കേട്ടാണ് ആന കാട്ടിലേക്ക് തിരിച്ച് പോയത്.
സിപിഎം നേതാക്കളായ കെകെ ജനാർദ്ദനൻ, കെബി ഉത്തമൻ എന്നിവർ സംഭവസ്‌ഥലം സന്ദർശിച്ചു. ഷിജോക്കും കുടുംബത്തിനും എത്രയും പെട്ടെന്ന് നഷ്‌ടപരിഹാരം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. മേഖലയിൽ നിരവധി കുടുംബങ്ങളാണ് വന്യജീവി ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നത്. കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്