തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ സംസ്‌ഥാന ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്ത് അന്വേഷിക്കും.
ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടാണെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്. 100 കോടിയിൽ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തൽ. കൂടുതൽ രേഖകൾ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വഞ്ചന, ഗൂഢാലോചന എന്നിവ കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം.
കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ പ്രാഥമിക വിവരങ്ങൾ പോലീസിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തേടിയിട്ടുണ്ട്. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വിവരം ലഭിച്ചിട്ടുണ്ട്. ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്.
Most Read: നീലചിത്ര നിർമാണ കേസ്; ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ