മുംബൈ: വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമാണ കേസിൽ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ. കേസിൽ നടിക്ക് പങ്കുള്ളതായി നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
കഴിഞ്ഞദിവസം രാത്രിയാണ് രാജ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. കുന്ദ്രയുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
ഐപിഎൽ ടീമായ രാജസ്‌ഥാൻ റോയൽസിന്റെ ഉടമസ്‌ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തിൽ അകപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കുന്ദ്രയുടെ വാദം.
സംഭവത്തിൽ ബോളിവുഡ് മേഖലയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് എത്തുന്നത്. സിനിമാമേഖല അഴുക്കുചാലാണെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു എന്നാണ് നടി കങ്കണ റണൗട്ടിന്റെ പ്രതികരണം. അതേസമയം നടി രാഖി സാവന്ദ്, ഗായകൻ മിൽക്കാ സിങ് എന്നിവർ കുന്ദ്രയെ പിന്തുണച്ച് രംഗത്തെത്തി.
വെള്ളിയാഴ്‌ച വരെ കുന്ദ്രയെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കുന്ദ്രയ്‌ക്കൊപ്പം അറസ്‍റ്റിലായ റയാന്‍ തോര്‍പ്പിനെയും 23 വരെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്. കുന്ദ്രയാണ് കേസിലെ പ്രധാനപ്രതിയെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.
Read also: തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ കസ്‌റ്റംസ് നീക്കം