തിരുവനന്തപുരം: കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണവകുപ്പ് തള്ളി. വേണ്ടത്ര പഠനം നടത്താതെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്‍ശയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആയിരകണക്കിന് ജീവനക്കാരെ സ്‌ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത സംബന്ധിച്ച യാതൊരു പഠനവും സഹകരണ രജിസ്ട്രാർ നടത്തിയിട്ടില്ലെന്ന് മറുപടി കത്തിൽ പറയുന്നു. ഇക്കാര്യം പരിശോധിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.
ഇത്തരത്തിൽ കൂട്ട സ്‌ഥിരപ്പെടുത്തൽ ശുപാർശ അയക്കുന്നതിന് മുൻപായി വർക്ക് സ്‌റ്റഡി നടത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷം വേണം ഫയൽ സമർപ്പിക്കാനെന്നും സഹകരണ സെക്രട്ടറി കത്തിൽ വ്യക്‌തമാക്കുന്നു. താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന വിഷയത്തിൽ സർക്കാരിന് എതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കരുതലോടെയാവും തീരുമാനം.
Read Also: കോഴിക്കോട് സോളാർ തട്ടിപ്പ് കേസ്; പ്രതികൾക്ക് എതിരെ അറസ്‌റ്റ് വാറണ്ട്