തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് 2020ൽ ഇറങ്ങിയെങ്കിലും ഇപ്പോഴാണ് വിജ്‌ഞാപനം പുറത്തിറങ്ങിയത്.
ചട്ടങ്ങൾ ഭേദഗതി ചെയ്‌തതോടെ ശൂന്യവേതന അവധിയെടുത്ത് അഞ്ച് വർഷത്തിന് ശേഷം സർവീസിൽ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ സർക്കാരിന് നടപടിയെടുക്കാനാകും. സർവീസിൽ പ്രവേശിച്ച ശേഷം ശൂന്യവേതന അവധി എടുത്ത് വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്‌ഥരുണ്ടെന്ന് സർക്കാർ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കോവിഡ് മഹാമാരി സമയത്താണ് ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ള പ്രധാന വകുപ്പുകളിൽ നിന്നും ശൂന്യവേതന അവധിയെടുത്ത് പോയ ഡോക്‌ടർമാരോട് സർവീസിൽ തിരികെയെത്താൻ കോവിഡ് കാലത്ത് സർക്കാർ നിർദ്ദേശിച്ചിരുന്നു. ചിലർ മാത്രമാണ് തിരികെയെത്തിയത്. തിരിച്ചെത്താത്ത ഡോക്‌ടർമാരെ പിരിച്ചുവിട്ടു. ഇതിന് പിന്നാലെ ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കി.
സർവീസിൽ കയറിയ ഉടനെ തന്നെ ശൂന്യവേതന അവധിയിൽ പ്രവേശിക്കുന്നവരുണ്ട്. പഠനാവശ്യവും മറ്റ് ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷിക്കുന്നത്. തുടർച്ചയായി അഞ്ച് വർഷം അവധിയെടുക്കാവുന്നതാണ്. പിന്നീട് സർവീസിൽ തിരികെ പ്രവേശിച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ശൂന്യവേതന അവധിയിൽ പ്രവേശിക്കും. ഈ കാലയളവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടെങ്കിലും പിന്നീട് ജോലി ചെയ്യുന്ന കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും സർക്കാർ നൽകേണ്ടി വരും.
ഒരു ജീവനക്കാരൻ ശൂന്യവേതന അവധിയിൽ പോകുമ്പോൾ മറ്റൊരാളെ നിയമിക്കണം. അയാളുടെ ശമ്പളവും പെൻഷനും സർക്കാരിന് നൽകണം. പുതിയ തീരുമാനത്തിലൂടെ ഇത്തരം ബാധ്യതകൾ സർക്കാരിന് കുറയ്‌ക്കാനാകും.
Most Read: തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ