കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളിൽ വലിയ ആൾക്കൂട്ടം വ്യക്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. വിവാഹത്തിനായി ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വരുത്തിയ മാറ്റം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പന്തലിന് രൂപമാറ്റം വരുത്തും വിധം അലങ്കാരങ്ങള്‍ സ്‌ഥാപിച്ചിരുന്നു. നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങൾ വരുത്തിയെന്നാണ് ഹൈക്കോടതി പറഞ്ഞത്. കൂടാതെ വിവാഹ സമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോ എന്നും കോടതി ചോദിച്ചു.
സംഭവത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയ വിവാഹങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കേസ് അടുത്ത മാസം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കഴിഞ്ഞ ആഴ്‌ചയാണ് രവി പിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നത്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Read also: സൊമാറ്റോ സഹസ്‌ഥാപകൻ ഗൗരവ് ഗുപ്‌ത രാജിവെച്ചു