തിരുവനന്തപുരം: പ്രതിഷേധക്കാരെ ഒതുക്കാൻ കേരള പോലീസിന്റെ ആയുധശേഖരത്തിലേക്ക് 2000 ഫൈബർ ലാത്തികൾ കൂടി ഉടനെത്തും. 30 ലക്ഷം രൂപ ചിലവിട്ടാണ് പുതിയ തരം ലാത്തികൾ സേനക്ക് എത്തിച്ചു നൽകുന്നത്. ഇതിനൊപ്പം 64 പുതിയ ബാരിക്കേഡുകൾ കൂടി വാങ്ങാനും തീരുമാനമായി. ഇതിനായി 16 ലക്ഷം രൂപയും അനുവദിച്ചു.
3 വർഷം മുൻപ് വാങ്ങിയ പോളി കാർബണേറ്റഡ് ലാത്തികൾ കാര്യക്ഷമമല്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഇവ പെട്ടെന്ന് ഒടിഞ്ഞു പോവുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ഫൈബർ ലാത്തികൾക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. 3 വർഷത്തെ വാറന്റിയുള്ള, ബലമേറിയ ലാത്തിയാണ് സേന ആവശ്യപ്പെടുന്നത്. മൂന്നു മാസത്തിനുള്ളിൽ ഇത് ലഭ്യമായേക്കും. ഇതിനായി ടെൻഡർ ക്ഷണിച്ചു, ലാത്തികൾ എത്തുന്ന മുറക്ക് എആർ ക്യാമ്പുകളിലും,പോലീസ് സ്റ്റേഷനികളിലും ഇവ വീതിച്ചു നൽകാനാണ് തീരുമാനം.
കാലങ്ങളായി സേനയുടെ ഭാഗമായിരുന്ന മുള കൊണ്ടുള്ള ലാത്തിക്ക് പകരമായി മുൻപ് പ്ലാസ്റ്റിക് ലാത്തി ഉപയോഗിച്ചെങ്കിലും പദ്ധതി വിജയിച്ചില്ല. 2017ൽ പോളി കാർബണേറ്റഡ് ലാത്തികൾ എത്തിച്ചെങ്കിലും അതിന്റെ ഗുണമേന്മയെ ക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പിന്നീട് ഇത് ഉപയോഗിക്കാൻ കഴിയാതെ പോലീസ് ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.