കണ്ണൂർ : റെയ്‌ഡിനെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെടുത്ത 50 ലക്ഷം രൂപക്ക് രേഖയുണ്ടെന്ന് വ്യക്‌തമാക്കി കെഎം ഷാജി എംഎൽഎ. ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവന്ന പണമാണ് ഇതെന്നും, രേഖകൾ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നും ഷാജി വിജിലൻസിനോട് ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള കെഎം ഷാജിയുടെ വീട്ടിൽ ഇന്ന് വിജിലൻസ് റെയ്‌ഡ് നടത്തിയിരുന്നു. തുടർന്നാണ് കണ്ണൂരിലെ വീട്ടിൽ നിന്നും അരക്കോടി രൂപ കണ്ടെടുത്തത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് ഷാജിയുടെ വീടുകളിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ പരിശോധന നടത്തിയത്. 2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി കോഴിക്കോട് സ്വദേശിയും സിപിഎം നേതാവുമായ എംആര്‍ ഹരീഷ് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് വിജിലന്‍സ് കെഎം ഷാജിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. കൂടാതെ 2021 മുതൽ 2021 വരെയുള്ള കാലയളവിൽ 87.5 ലക്ഷം രൂപയാണ് തന്റെ ആകെ ചിലവെന്ന് ഷാജി വിവിധയിടങ്ങളിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിലും, 2 കോടിയിൽ അധികം രൂപ ഷാജി ഇതിനോടകം തന്നെ ചിലവിട്ടിട്ടുണ്ടെന്ന് വിജിലൻസ് വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ അഴീക്കോട് സ്‌കൂളില്‍ പ്ളസ് 2 കോഴ്സ് അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.
Read also : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും