കണ്ണൂർ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളിൽ നേരിയ ഇളവ് അനുവദിച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ആശ്വാസമാകും. ഇളവുകളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയുള്ള വാരാന്ത്യ കർഫ്യൂ പിൻവലിച്ചതായി കുടക് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, എല്ലാദിവസവുമുള്ള രാത്രികാല കർഫ്യൂ തുടരും.
വാരാന്ത്യ അടച്ചുപൂട്ടൽ ഒഴിവാക്കിയതോടെ മലയാളികൾക്ക് ഇത് ഏറെ സഹായകരമാകും. കർണാടകത്തിൽ ഞായറാഴ്‌ച എത്തേണ്ടവർ വെള്ളിയാഴ്‌ച പോകേണ്ട സ്‌ഥിതി ഇതോടെ ഒഴിവായി. എന്നാൽ, കർണാടകത്തിലേക്ക് വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി പോകേണ്ടവർ യാത്ര ചുരുക്കണമെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൻ ഉത്തരവിറക്കി. അതേസമയം, മാക്കൂട്ടം വഴിയുള്ള യാത്രയ്‌ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ സാക്ഷ്യപത്രം നിർബന്ധമാണ്.
എന്നാൽ, ചരക്ക് വാഹന ജീവനക്കാർക്ക് ഏഴ് ദിവസത്തെ സാക്ഷ്യപത്രം മതി. ഗുരുതര രോഗ ചികിൽസ, പരീക്ഷ, വിമാന യാത്രകൾ എന്നിവയ്‌ക്കായി പോകുന്നവർക്ക് നേരത്തേ നൽകിയ യാത്രാ ഇളവുകൾ തുടരും. കുടകിൽ ഒരു ദിവസത്തെ ആവശ്യത്തിനായി വന്നുപോകുന്നവർക്ക് നിരീക്ഷണം ആവശ്യമില്ല. താമസമുള്ളവർക്ക് നിർബന്ധിത നിരീക്ഷണം ഉണ്ട്. കൂടാതെ, നിപയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനയും നടത്തും. പനി, ചുമ മുതലായ ലക്ഷണമുള്ളവരെ തിരിച്ചയക്കുമെന്നും ഉത്തരവിൽ പറയുന്നു.
Read Also: കോവിഡ് ഇന്ത്യ; 33,376 രോഗബാധ, 32,198 പേർക്ക് രോഗമുക്‌തി