കോട്ടയം: തിരുവാർപ്പ് മർത്തശ്മുനി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു പള്ളി ഏറ്റെടുക്കൽ നടപടി. വിശ്വാസികൾ നടപടിയിൽ പ്രതിഷേധിച്ചെങ്കിലും കൂടുതൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ പോയില്ല. എന്നാൽ അപ്പോസ് ഭദ്രാസനാധിപൻ ബിഷപ്പ് തോമസ് മാർ അലക്‌സന്ത്രയോസ് ബിഷപ്പ് ഹൗസിൽ നിന്ന് ഇറങ്ങിയില്ല.
പള്ളിയോട് ചേർന്ന ബിഷപ്പ് ഹൗസിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച അപ്പോസ് ഭദ്രാസനാധിപൻ ബിഷപ്പ് തോമസ് മാർ അലക്‌സന്ത്രയോസിനയും വിശ്വാസികളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
സുപ്രിം കോടതി ഉത്തരവിനെ തുടർന്നുള്ള ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കൽ നടപടിയുമായി എത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം സെന്റ് മേരീസ് പള്ളിയും മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ പള്ളിയും ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. വിശ്വാസികൾ പ്രതിഷേധവുമായി എത്തിയതിനാൽ മുളന്തുരുത്തിയിൽ ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്ത നടപടി സംഘർഷത്തിനിടയാക്കിയിരുന്നു.