തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫിസേഴ്‌സ് അസോസിയേഷന്റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്‌ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രചരണ പരിപാടി സംഘടിപ്പിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരം തുടങ്ങും.
അതേസമയം നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ചെയര്‍മാന്‍ ബി അശോക് കൂടുതല്‍ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ്. ഓഫിസേഴ്‌സ് അസോസിയേഷന്റെ സത്യഗ്രഹ സമരത്തിന്റെ ഫ്യൂസ് തൽക്കാലത്തേക്ക് ഊരി. നേതാക്കളുടെ സ്‌ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ ചെയര്‍മാന്‍ ഉറച്ച് നില്‍ക്കുകയാണ്.
മുന്നണിയും നേത്വത്വവും കൈവിട്ടതോടെയാണ് തൽക്കാലം രണ്ട് ചുവട് പിന്നോട്ട് നീങ്ങാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതമായത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. നാളെ മുതല്‍ മെയ് 2 വരെ ജനപ്രതിനിധികളെയടക്കം കണ്ട് വിശദീകരണ കുറിപ്പ് നല്‍കും. മെയ് മൂന്ന് മുതല്‍ സംസ്‌ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങും. മെയ് 16നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, നിരാഹാര സത്യഗ്രഹത്തിലേക്കും നീങ്ങും.
സര്‍വ്വീസ് ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയര്‍മാന്‍റെ ഉത്തരവ് തള്ളി, ആയിരത്തളം പേരെ അണിനിരത്തി ഓഫിസേഴ്‌സ് അസോസിയേഷന്‍ ഇന്ന് വൈദ്യുതി ഭവന്‍ വളഞ്ഞിരുന്നു. നാളെ ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്നാണ് വൈദ്യുതി മന്ത്രി വ്യക്‌തമാക്കിയത്. അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതും സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കാന്‍ കാരണമായി.
Read Also: വധ ഗൂഢാലോചന കേസ്: അന്വേഷണം ശരിയായ ദിശയിൽ തന്നെ; ക്രൈം ബ്രാഞ്ച് എസ്‌പി