കോഴിക്കോട്: കെഎസ്ആർടിസി ബസ് വൈകിയതിനെ തുടർന്ന് ഉല്ലാസയാത്രയിൽ മാറ്റം വരുത്തേണ്ടി വന്ന ദമ്പതികൾക്ക് അരലക്ഷം രൂപ നൽകണമെന്ന് പെർമനന്റ് ലോക് അദാലത്തിന്റെ ഉത്തരവ്. അരീക്കാട് സ്വദേശികളായ ദമ്പതികൾക്ക് 51,552 രൂപയാണ് കെഎസ്ആർടിസി നഷ്‌ടപരിഹാരമായി നൽകേണ്ടത്.
2018 ഡിസംബറിൽ ഹിമാചൽ പ്രദേശിലെ മണാലിയിലേക്കു പോകാനായി ബെംഗളൂരുവിൽ നിന്ന് ഡെൽഹിയിലേക്ക് ഇവർ വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. ബെംഗളൂരുവിലെത്താൻ കോഴിക്കോട് നിന്ന് കെഎസ്ആർടിസി ബസും ബുക്ക് ചെയ്‌തു.
എന്നാൽ, എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് കോഴിക്കോട് എത്തേണ്ട ബസ് ഒന്നര മണിക്കൂർ വൈകി. തുടർന്നുള്ള യാത്രയിൽ ഡ്രൈവർക്കു വഴിതെറ്റുകയും ചെയ്‌തു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്രക്കാരാണ് പിന്നീട് വഴികാട്ടിയത്. ബസ് 4 മണിക്കൂർ വൈകിയാണ് മൈസൂരുവിലെത്തിയത്.
ഇനിയും വൈകിയാൽ വിമാനം കിട്ടില്ലെന്നു മനസിലാക്കിയ ദമ്പതികൾ മൈസൂരുവിലിറങ്ങി ടാക്‌സി വിളിച്ചു ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയെങ്കിലും ഇവർക്ക് കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ല. യാത്ര ഉപേക്ഷിക്കാതെ തുടർന്നുള്ള വിമാനത്തിൽ ഡെൽഹിയിലേക്ക് പോയെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്‌ത ഹോട്ടൽ അടക്കമുള്ള സംവിധാനങ്ങളുടെ പണം നഷ്‌ടമായിരുന്നു.
തിരികെ നാട്ടിലെത്തിയശേഷം കെഎസ്ആർടിസിയിൽ പരാതി നൽകിയെങ്കിലും പ്രയോജനമൊന്നും ലഭിക്കാതായപ്പോൾ പെർമനന്റ് ലോക് അദാലത്തിനെ സമീപിച്ചു. ലോക് അദാലത്ത് ഹിയറിങ്ങുകളിലും കെഎസ്ആർടിസിയുടെ ഭാഗത്തു നിന്ന് അനുകൂലമായ മറുപടികളുണ്ടായില്ലെന്ന് ഉത്തരവിൽ പറയുന്നു. നഷ്‌ടപരിഹാരത്തിന് പുറമെ അപേക്ഷാ ചിലവായി 5000 രൂപയും നൽകണം. തുക 3 മാസത്തിനകം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
Read Also: കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ