തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ഇന്ന് രാത്രി 12 മണിമുതൽ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്.
എന്നാൽ, സമരം അംഗീകരിക്കില്ലെന്നും മൂന്ന് ദിവസത്തെ സർവീസിനെ ബാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഒരുമിച്ചു ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നൽകിയിട്ടില്ലെന്നും സ്‌ഥാപനത്തെ നാശത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന്റെ യൂണിയനാണ് സമരം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണത്തെ വ്യക്‌തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനും നൽകാത്തതിനെ തുടർന്നാണ് സമരം. മെയ് അഞ്ചിനകം ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഈ ഉറപ്പ് പാഴായി. ഈ സാഹച്യത്തിലാണ് ജീവനക്കാർ സംയുക്‌ത സമരത്തിനിറങ്ങിയത്. സിഐടിയു, ടിടിഎഫ് സംഘടനകൾ ചീഫ് ഓഫീസിന് മുന്നിൽ ഇന്നലെ പ്രതിഷേധ സമരം നടത്തിയിരുന്നു. ശമ്പള വിതരണം പൂർത്തിയാകും വരെ സമരം തുടരുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, എഐ ക്യാമറ വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയാണെന്നും അതിന് പ്രതിപക്ഷം കൂട്ടുനിൽക്കുക ആണെന്നും മന്ത്രി ആന്റണി രാജു ആരോപിച്ചു. മുഖ്യമന്ത്രിയെയും കുടുംബക്കാരെയും മോശക്കാരാക്കി സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കനുള്ള ശ്രമം വിലപ്പോകില്ല. എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കമ്പനികൾ കോടതിയിൽ പോയില്ലെന്നും മന്ത്രി ചോദിച്ചു.
അൽഹിന്ദ് എന്തുകൊണ്ട് കോടതിയിൽ പോയില്ല?. പരാതി നൽകേണ്ടത് വ്യവസായ സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനുമല്ല. എന്തുകൊണ്ട് മുൻ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഇതേക്കുറിച്ചു മിണ്ടുന്നില്ല. അഴിമതി നടന്നിട്ടില്ല. നടപടിക്രമങ്ങളിൽ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നവർ എന്തുകൊണ്ട് ജുഡീഷ്യറിയെ സമീപിക്കുന്നില്ലെന്നും മന്ത്രി ചോദിച്ചു.
Most Read: ‘മണിപ്പൂരിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ചു വിഡി സതീശൻ