കൊച്ചി: മണിപ്പൂർ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കൂടാതെ, മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും വിഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർ മറ്റു സംസ്‌ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് കത്തയച്ചതെന്ന് വിഡി സതീശൻ വ്യക്‌തമാക്കി. മണിപ്പൂരിൽ ക്രൈസ്‌തവ വിഭാഗങ്ങൾ അരക്ഷിതാവസ്‌ഥയിൽ ആണെന്നും അക്രമം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മണിപ്പൂരിൽ സംഘർഷ സാഹചര്യം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. എങ്കിലും സൈന്യത്തിന്റെ കാവൽ സംസ്‌ഥാനത്ത് ഇപ്പോഴുമുണ്ട്. 10,000ത്തോളം സൈനികരെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്. അതിനിടെ, സായുധ സംഘങ്ങൾ സംസ്‌ഥാനത്തേക്ക് നുഴഞ്ഞുകയറി ആക്രമണം അഴിച്ചുവിട്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. വിഘടനവാദികളുടെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് ഉന്നത സർക്കാർ ഉദ്യോഗസ്‌ഥരുമായും പോലീസ് ഉദ്യോഗസ്‌ഥരുമായും ക്രമസമാധാന സാഹചര്യം ചർച്ച ചെയ്‌തു. അതേസമയം, മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ഇന്ന് കേരളത്തിൽ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മറ്റികളും പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറിയിച്ചിരുന്നു.
Most Read: ലഹരി ഉപയോഗം; സിനിമാ സൈറ്റുകളിൽ ഷാഡോ പോലീസിനെ നിയമിക്കും- കമ്മീഷണർ