തിരുവനന്തപുരം: മഹാകവി കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി. മാപ്പിള ലഹളയെ ശക്‌തമായി വിമർശിച്ച് ‘ദുരവസ്‌ഥ’ എന്ന പേരിൽ കവിത രചിച്ചതിന്റെ പേരിൽ കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു എന്നാണ് സംഘടനയുടെ ആരോപണം.
കവിത പിൻവലിക്കണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യത്തെ തള്ളിക്കളത്ത കുമാരനാശാൻ പിന്നീടൊരു ബോട്ടപകടത്തിൽ മരണപ്പെട്ടു എന്നത് തികച്ചും ആകസ്‌മികമായി കാണാനാവില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറൽ സെക്രട്ടറി ആർവി ബാബു പറഞ്ഞു.
“ഭീഷണിയെ തുടർന്ന് തിരുവിതാംകൂർ രാജാവ് കുമാരനാശാന് പോലീസ് സംരക്ഷണം നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കപ്പെട്ടു. ബോട്ട് യാത്രയിൽ കുമാരനാശാൻ കിടന്നിരുന്ന ക്യാബിൻ പുറത്ത് നിന്ന് പൂട്ടിയതും അപകടസ്‌ഥലത്ത് മറ്റു ചില ബോട്ടുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതും കുമാരനാശാന്റെ മരണം ആസൂത്രിതമായ ഒരു കൊലപാതകമായിരുന്നോ എന്ന സംശയത്തിന് കാരണമാകുന്നുണ്ട്,”- ഹിന്ദു ഐക്യവേദി പറയുന്നു.
മാപ്പിള ലഹളയെ വിമർശിച്ച സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പത്രാധിപരുമായിരുന്ന കെപി കേശവമേനോന് നേരെയുണ്ടായ വധശ്രമങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. നവോത്ഥാന നായകനായി അറിയപ്പെട്ട ആറാട്ട്പുഴ വേലായുധ പണിക്കർ മത തീവ്രവാദികളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ ആശാന്റെ മരണത്തെ സംബന്ധിച്ച എല്ലാ ദുരൂഹതകളും നീക്കണമെന്നും ആർവി ബാബു സർക്കാരിനോട് ആവശ്യപ്പെട്ടു.
Most Read: ‘മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, കൊല്ലുമെന്ന് ഭീഷണി’; പള്ളിയോടം വിവാദത്തിൽ നിമിഷ