കാസർഗോഡ്: ജില്ലയിലെ കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്‌റ്റിൽ. യുവതിയടക്കം അഞ്ചുപേരാണ് അറസ്‌റ്റിലായത്. കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ് (36) യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കിയത്. നാഗരാജിന്റെ ഭാര്യ മമത, സുഹൃത്തുക്കളായ ദിനകർ, കുമാർ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികൾ എന്നിവരാണ് അറസ്‌റ്റിലായത്.
കർണാടക സ്വദേശിയായ നാഗരാജ് പത്ത് വർഷം മുമ്പാണ് മമതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇവർക്ക് മൂന്ന് കുട്ടികളും ഉണ്ട്. മാനസിക പ്രശ്‌നത്തെ തുടർന്ന് ഭർത്താവ് തൂങ്ങിമരിച്ചതെന്നാണ് യുവതി ആദ്യം പോലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ, മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പോലീസിൽ പരാതി നൽകിയിരുന്നു.
ഭാര്യയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞിരുന്നു. ഇത് കാണിച്ചാണ് സഹോദരി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. നാഗരാജിന്റെ മൃതദേഹത്തിൽ കണ്ട പാടുകളാണ് കേസിൽ തുമ്പായത്. മമതയെ പോലീസ് ചോദ്യം ചെയ്‌തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതികളിൽ ഒരാളുമായി മമത അടുപ്പത്തിലാണ്.
Most Read: മഴക്കെടുതി രൂക്ഷം; ഉത്തരാഖണ്ഡിൽ മരണം 68 ആയി ഉയർന്നു