കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം മൂലം വിലക്കേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമാണെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ്. ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ കഴിയും.
കോവിഡിനെതിരായ വാക്‌സിൻ വിപണിയിൽ എത്തിയാൽ വിമാന സർവീസ് ആരംഭിക്കാമെന്നും കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷനൽ, ടെക്‌നിക്കൽ, മെഡിക്കൽ തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. മന്ത്രിസഭ തീരുമാനം വരുന്ന മുറക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ സാധിക്കും.
കോവിഡ് പ്രതിസന്ധിക്ക് ശേഷം അഗസ്‌റ്റിലാണ് കുവൈറ്റിൽ നിന്നുള്ള കൊമേഷ്യൽ വിമാന സർവീസ് ആരംഭിച്ചത്. കോവിഡ് വ്യാപനം കൂടുതലുള്ള 30ലേറെ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ നിലവിൽ 14 ശതമാനം മാത്രം പ്രവർത്തന ശേഷിയിലാണ് വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 30 ശതമാനം പ്രവർത്തനശേഷിയിൽ പ്രവർത്തിക്കാമെന്ന് തീരുമാനിച്ചെങ്കിലും കുവൈറ്റിലെ വിദേശി സമൂഹങ്ങളിലെല്ലാം വിലക്ക് പരിധിയിൽ വരുന്നതിനാൽ പിന്നീട് 14 ശതമാനമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഡിസംബർ 10 മുതൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരും.
മറ്റു തൊഴിലാളികളെ കൂടി രാജ്യത്തിലേക്ക് വരാൻ അനുവദിക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ താമസിച്ച് രണ്ടാഴ്‌ചക്ക് ശേഷം കുവൈറ്റിലേക്ക് വരാൻ അനുമതിയുണ്ട്. തുർക്കി, യുഎഇ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങൾ വഴി ആളുകൾ കുവൈറ്റിലേക്ക് എത്തുന്നുണ്ട്. ഡിസംബർ അവസാനത്തോടെ മാത്രമേ കുവൈറ്റിൽ കോവിഡ് വാക്‌സിൻ ലഭ്യമാകുകയുള്ളു.
അതേസമയം, ജനുവരിയിൽ കുവൈറ്റിലേക്കുള്ള യാത്ര വിലക്ക് നീങ്ങുമെന്നാണ് അവധിക്ക് നാട്ടിൽ കുടുങ്ങിയവർ അടക്കമുള്ള പ്രവാസികൾ പ്രതീക്ഷിക്കുന്നത്. കുവൈറ്റ് വിപണി ഉണരാനും നാട്ടിൽ കുടുങ്ങിയവർ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്.
Read also: കശ്‌മീരില്‍ ബിജെപി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി