ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ. കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം പൂർണമായും എടുത്തുമാറ്റിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഡ്രില്ലിങ് യന്ത്രം കുടുങ്ങിക്കിടന്നത് രക്ഷാദൗത്യത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം 16ആം ദിവസവും തുടരുകയാണ്. അവശിഷ്‌ടങ്ങൾക്ക് ഉള്ളിലൂടെ രക്ഷാ കുഴൽ കടത്തിവിടാനാണ് ശ്രമം നടക്കുന്നത്. ദൗത്യ സംഘം കുഴലിനുള്ളിലേക്ക് നുഴഞ്ഞുകയറി അവശിഷ്‌ടങ്ങൾക്ക് ഇടയിലെ ഇരുമ്പ്, സ്‌റ്റീൽ പാളികൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. തടസമില്ലാതെ ഇത് തുടർന്നാൽ ഇന്ന് രാത്രിയോടെ കുഴൽ തൊഴിലാളികളിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
അതിനിടെയാണ്, മറ്റൊരു മാർഗമെന്ന നിലയിൽ മലയുടെ മുകളിൽ നിന്ന് തുരന്നിറങ്ങിയുള്ള വെർട്ടിക്കൽ ഡ്രില്ലിങ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരുമണിക്കൂറിൽ അഞ്ചുമീറ്റർ ആഴത്തിലാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്. നിലവിൽ തുരക്കുന്ന ഭാഗങ്ങളിൽ മണ്ണായത് കൊണ്ടാണ് വേഗത്തിൽ ഡ്രില്ലിങ് നടക്കുന്നത്. പാറയുള്ള ഭാഗത്തേക്ക് വരുമ്പോൾ ഡ്രില്ലിങ് വൈകും.
Most Read| നൂറനാട് വീണ്ടും മലയിടിച്ചു മണ്ണെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാർ