തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്ക് മാനേജർ അറസ്‌റ്റിൽ. വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാനേജർ ബിജു കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.
ആര്യനാട് സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതി അംഗം കൂടിയായ ശശിധരന് വായ്‌പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. മൂന്ന് ലക്ഷം രൂപ വായ്‌പ എടുത്തിട്ടുണ്ടെന്നായിരുന്നു ശശിധരന് ലഭിച്ച നോട്ടീസിൽ വ്യക്‌തമാക്കിയിരുന്നത്. ഇങ്ങനെ 185ൽ അധികം പേരുടെ സ്‌ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ വെച്ച് അവരറിയാതെ ജീവനക്കാർ വായ്‌പയെടുത്തു എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.
ബാങ്കിന്റെ സായാഹ്‌ന ശാഖയിലെ മാനേജർ, ജൂനിയർ ക്‌ളർക്ക് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് അറസ്‌റ്റ് നടപടികളിലേക്ക് കടന്നത്. നേരത്തെ, ബാങ്ക് മേൽനോട്ടത്തിൽ വീഴ്‌ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി, അസിസ്‌റ്റന്റ് സെക്രട്ടറി, ഇന്റേൺ ഓഡിറ്റർ എന്നിവരുൾപ്പടെ സിപിഎം അനുഭാവികളായ അഞ്ച് പേരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. അന്നത്തെ സെക്രട്ടറിയുടെ വീഴ്‌ചയാണ് ഉദ്യോഗസ്‌ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തൽ.
Also Read: അഴീക്കൽ ബോട്ടപകടം; അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകും