തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ തീരുമാനം വൈകുന്ന പശ്‌ചാത്തലത്തിൽ ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനം. ജൂൺ പത്ത് മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.
ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസ് മടക്കിയയച്ചത്. ഇതോടെ നടപടികൾ അനിശ്‌ചിതത്വത്തിലായി.
സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് രണ്ടു ഓർഡിനൻസുകൾ. ഓരോ തദ്ദേശ സ്‌ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാർഡുകളും അതിർത്തികളും പുനർനിർണയിക്കും.
ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകൾ ഉള്ളത് ഓർഡിനൻസുകൾ വരുന്നതോടെ 14 മുതൽ 24 വരെയാകും. ജില്ലാ പഞ്ചായത്തുകളിൽ 16 മുതൽ 32 വരെ ഡിവിഷനുകൾ എന്നത് 17 മുതൽ 33 വരെയാകും. നഗരസഭകളിൽ 25 മുതൽ 52 വരെ വാർഡുകൾ എന്നത് 26 മുതൽ 53 വരെയാകും. കോർപറേഷനുകളിൽ 55 മുതൽ 100 വരെയെന്നത് 56 മുതൽ 101 ആയി മാറും.
സംസ്‌ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളും 152 ബ്ളോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളിൽ 3113, ആറ് കോർപറേഷനുകളിൽ 414 എന്നിങ്ങനെയാണ് വാർഡുകളുടെ എണ്ണം.
Most Read| ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്