കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ടത് ഇടതുകാലിനേറ്റ മുറിവിനെ തുടര്‍ന്നെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറിനെ തുടർന്ന് മൻസൂറിന്റെ ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഈ മുറിവിൽ നിന്നും രക്‌തം വാര്‍ന്ന് പോയതാകാം മരണകാരമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. ബോംബേറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്‍ത്രീക്കും പരിക്കേറ്റിരുന്നു.
രാഷ്‌ട്രീയ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് വിവരം.
സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. കൊലപാതകത്തിൽ പ്രദേശ വാസിയായ ഷിനോസ് എന്ന ആളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നുമാണ് മന്‍സൂറിന്റെ കുടുംബം പറയുന്നത്.
പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.
അതേസമയം കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സംഘർഷമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. അക്രമ സംഭവങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടി എല്ലായിടത്തും നിർദ്ദേശം നൽകിയിരുന്നുവെന്നും സിപിഎം പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം നടക്കുന്നുണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
Read Also: കോവിഡ് വ്യാപനം രൂക്ഷം; ബെംഗളൂരുവിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു