ഡെൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ കൂട്ടത്തോൽവിയിൽ റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഒരാഴ്‌ചക്കുള്ളിൽ പരാജയത്തിന്റെ കാരണം വ്യക്‌തമാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.
ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി റിപ്പോർട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന.
ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മറ്റേത് സംസ്‌ഥാനത്തേക്കാളും കാടടച്ചുള്ള പ്രചാരണമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും കേരളത്തിൽ നടത്തിയത്. അതുകൊണ്ടുതന്നെ സംസ്‌ഥാനത്തെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്.
അതേസമയം നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഇടക്കാലത്തുയര്‍ന്ന വിമതശബ്‌ദം, ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ വീണ്ടും ശക്‌തമാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുപോലും തിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്താൻ സാധിക്കാത്തത് വിമതശബ്‌ദം ഉയര്‍ത്തിയ നേതാക്കൾ ആയുധമാക്കാനിടയുണ്ട്.
Read Also: ഓക്‌സിജന്‍ ക്ഷാമം; അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്‍