ബെംഗളൂരു: ഓക്‌സിജന്‍ ക്ഷാമത്തെ തുടർന്ന് ചാമരാജ് നഗറിലെ ആശുപത്രിയില്‍ രോഗികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ഓക്‌സിജന്‍ തീരുകയാണെന്ന അപായ സന്ദേശവുമായി ബെംഗളൂരുവിലെ വിവിധ ആശുപത്രികള്‍. കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും തിങ്കളാഴ്‌ച ഒരേസമയം നഗരത്തിലെ രണ്ട് ആശുപത്രികളില്‍ നിന്നാണ് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയത്.
ആര്‍ടി നഗറിലെ മെഡാക്‌സ് ആശുപത്രിയില്‍ നിന്നും മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ നിന്നുമാണ് മുന്നറിയിപ്പ് വന്നത്. തങ്ങളുടെ പക്കൽ ഏതാനും മണിക്കൂറുകളിലേക്ക് മാത്രമുള്ള ഓക്‌സിജനാണ് അവശേഷിക്കുന്നത് എന്നായിരുന്നു അപായ സന്ദേശം. കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി ഓക്‌സിജന്‍ സ്‌റ്റോക്ക് ലഭിച്ചിട്ടില്ലെന്നും മെഡാക്‌സ് ആശുപത്രി മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. ശ്രീഹരി ഷാപുര്‍ കത്തിലൂടെ അറിച്ചു.
ഇതിന് പിന്നാലെ നൂറിലധികം രോഗികളുള്ള രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെയും ഓക്‌സിജന്‍ സ്‌റ്റോക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് അറിയിച്ചുകൊണ്ട് മെഡിക്കല്‍ ഓഫീസര്‍ വീഡിയോ സന്ദേശം പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മെഡാക്‌സ് ആശുപത്രി പുറത്തുവിട്ട കത്ത് ട്വീറ്റ് ചെയ്‌തിരുന്നു.
തുടർന്ന് ഉപമുഖ്യമന്ത്രി ഡോ. സിഎന്‍ അശ്വത് നാരായണിന്റെ അടിയന്തിര ഇടപെടലിലൂടെ ഓക്‌സിജൻ എത്തിച്ചതിനെ തുടർന്ന് അപകടമൊഴിവായി. അപായ സന്ദേശം നല്‍കിയതിന് പിന്നാലെ നിരവധി സ്‌ഥലങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാമെന്ന ഉറപ്പു ലഭിച്ചുവെന്ന് ഇരു ആശുപത്രികളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. വിതരണക്കാർക്ക് ആശുപത്രികളിൽ ആവശ്യമായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് ഇത്തരത്തിൽ മുന്നറിയിപ്പ് പുറത്തിറക്കേണ്ടി വന്നത്.
Read also: വൈഗ കൊലക്കേസ്; സനുമോഹനെ റിമാൻഡ് ചെയ്‌തു