തിരുവനന്തപുരം: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ അന്വേഷണത്തിനായി വിദഗ്‌ധ സമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്‌ധരെ ഉൾപ്പെടുത്തിയാണ് ഏഴംഗ സമിതി രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചു.
ഈ മാസം 24നകം റിപ്പോർട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മൽസ്യക്കർഷകരുടെ പ്രതിഷേധം ഇന്നും ശക്‌തമായിരുന്നു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് ഉപരോധിച്ചു. സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാർ ഓഫീസിലേക്ക് ചീഞ്ഞ മീൻ എറിഞ്ഞു. പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.
മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്‌സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. അതേസമയം, ഫാക്‌ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ മൽസ്യങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചത്തുപൊങ്ങിയത്. പെരിയാറിൽ കൂടുകൾ ഒരുക്കി ഇതിൽ മൽസ്യ കൃഷി നടത്തിയവരാണ് ഈ ദുരന്തം നേരിട്ടത്.
Most Read| സംസ്‌ഥാനത്ത് നാശം വിതച്ച് കനത്ത മഴ; വെള്ളക്കെട്ടും ഗതാഗതക്കുരുക്കും