തിരുവനന്തപുരം: സംസ്‌ഥാനത്ത് നാശം വിതച്ച് കനത്ത മഴ തുടരുന്നു. വൈകിട്ട് മുതൽ മിക്ക ജില്ലകളിലും ശക്‌തമായ മഴയാണ് പെയ്യുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. മഴയിൽ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി.
തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണ് നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചുപോയി. നഗരഹൃദയമായ സ്വരാജ് ഗ്രൗണ്ട് വെള്ളത്തിലാണ്. പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടു.
കോഴിക്കോടും സമാന സ്‌ഥിതിയാണ്. വൈകിട്ട് നാലുമണിയോടെ തുടങ്ങിയ മഴ ഇപ്പോഴും പെയ്യുകയാണ്. കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പടെ വെള്ളത്തിനടിയിലായി. നാദാപുരം തൂണേരിയിൽ ഫാമിലി സൂപ്പർ മാർക്കറ്റിന്റെ മതിൽ ഇടിഞ്ഞുവീണു. ഇതോടെ ഗതാഗതം തടസപ്പെട്ടു. കൊടിയത്തൂർ പഞ്ചായത്തിൽ റോഡുകളും വീടുകളും വെള്ളത്തിലായി. പന്തീരാങ്കാവിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു.
മണക്കടവ് മുതുവനത്തറ പുത്തലത്ത് ജനാർദ്ദനന്റെ വീടിനാണ് തീപിടിച്ചത്. മിന്നലിൽ വീടിന്റെ വയറിങ് കത്തുകയായിരുന്നു. പ്രധാന രേഖകൾ ഉൾപ്പടെ കത്തിനശിച്ചു. ആർക്കും പരിക്കില്ല. ആലപ്പുഴ തുറവൂരിൽ ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അതേസമയം, സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്