കവരത്തി : രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തകയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഐഷക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഐഷക്ക് എതിരെ ചുമത്തിയിട്ടുള്ള കേസ് പിൻവലിക്കണമെന്നും, ഐഷയുമായി ഫോണിൽ സംസാരിച്ച് സധൈര്യം മുന്നോട്ട് പോകാൻ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.
ബിജെപി ലക്ഷദ്വീപ് പ്രസിഡണ്ട് അബ്‌ദുൾ ഖാദർ ഹാജി സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഐഷ സുൽത്താനക്ക് എതിരെ കവരത്തി പോലീസ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. എന്നാൽ ഈ പോരാട്ടത്തില്‍ ഐഷ തനിച്ചല്ല. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ഐഷയുടെ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നെന്നും, കേരളം ലക്ഷദ്വീപ് ജനതക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ ലോകത്ത് ഒരിടത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും, ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതേസമയം സംഭവത്തിൽ ഐഷ സുൽത്താനക്ക് പിന്തുണയുമായി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read also : കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതിയിൽ ഇളവുകൾ നൽകി ജിഎസ്‌ടി കൗൺസിൽ