മലപ്പുറം: ‘ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്‌തുതകളും‘ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നാളെ (വെള്ളിയാഴ്‌ച) വെർച്വൽ സെമിനാർ നടത്തും. വൈകിട്ട് 7.30ന് ‘ഇസ്‌ലാമിക് മീഡിയ മിഷൻ’ ഓൺലൈൻ ചാനലിലാണ് നടക്കുന്നത്. സംഘടനയുടെ സംസ്‌ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി ഉൽഘാടനം നിർവഹിക്കുന്ന സെമിനാർ ‘തുറന്ന ചർച്ച’ എന്ന നിലയിലാണ് സംഘടിപ്പിക്കുന്നത്.
ജസ്‌റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അനുവദിക്കേണ്ട ആനുകൂല്യങ്ങള്‍ നിര്‍ദേശിക്കാന്‍ 2011 വരെ അധികാരത്തിലിരുന്ന വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍, പാലൊളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു.
ഈ കമ്മിറ്റി പഠനം നടത്തി സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പാക്കിയപ്പോള്‍ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ക്രിസ്‌തീയ വിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കും വിഭജിച്ചു. ഇത് നിയമപരമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം ‘ന്യൂനപക്ഷ വിഭാഗത്തിലെ‘ ആളുകൾക്ക് ജനസംഖ്യക്ക് ആനുപാതികമായി അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ പാശ്‌ചാത്തലമാണ് സെമിനാറിന് കാരണമാകുന്നത്; സംഘടന പുറത്തിറക്കിയ പത്രകുറിപ്പിൽ വിശദീകരിച്ചു.
കോടതി വിധിയെക്കുറിച്ചും അതുണ്ടാക്കുന്ന സാമൂഹിക–രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും സെമിനാറിൽ തുറന്ന ചർച്ച നടക്കും. പി നന്ദകുമാർ എംഎൽഎ, കുറുക്കോളി മൊയ്‌തീൻ എംഎൽഎ, ഇഫ്‌ത്തിഖറുദ്ധിൻ, കൃഷ്‌ണദാസ് മാസ്‌റ്റർ, പ്രൊഫ എപി അബ്‌ദുൽ വഹാബ്, അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ എപി അബ്‌ദുൽ ഹകിം അസ്ഹരി വിഷയാവതരണം നടത്തും. അഡ്വ. ഹൂസൈൻ സഖാഫി ചുള്ളിക്കോട് മോഡറേറ്ററാകും. കെകെഎസ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം കൊടുക്കും. പിഎം മുസ്‌തഫ കോഡൂർ സ്വാഗതവും കെപി ജമാൽ കരുളായി നന്ദിയും പറയും.
Most Read: ദ്വീപിന്റെ ചുമതല ഭരണഘടനയുടെ 239 (2) പ്രകാരം കേരളഗവര്‍ണറെ ഏൽപ്പിക്കണം; ജെഎസ്‌എസ്