കൊല്‍ക്കത്ത: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് ടിക്കായത്ത് മമതയെ കണ്ടത്. യൂണിയന്‍ നേതാവ് യുധവീര്‍ സിങും ടിക്കായത്തിനെ അനുഗമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഇരുവരും മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
“കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിൽ ആശയവിനിമയം നടത്തുന്നതിനുള്ള തടസവും സംസ്‌ഥാനങ്ങളെ തകര്‍ക്കാൻ ശ്രമിക്കുന്ന കേന്ദ്ര നിലപാടും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ തകർച്ചയിലേക്ക് നയിക്കും”-മമത പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ശമിച്ചശേഷം ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി വിര്‍ച്വല്‍ മീറ്റിങ് നടത്തുമെന്നും കര്‍ഷക പ്രതിഷേധ സ്‌ഥലങ്ങൾ സന്ദർശിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
കര്‍ഷകരെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് മമത ബാനര്‍ജിയോട് രാകേഷ് ടികായത്ത് നന്ദി പറഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാകേഷ് ടികായത്ത് സംസ്‌ഥാനത്ത് സന്ദര്‍ശനം നടത്തുകയും ‘ബിജെപിക്ക് വോട്ട് ചെയ്യരുത്’ എന്നാവശ്യപ്പെട്ട് പ്രചാരണം നടത്തുകയും ചെയ്‌തിരുന്നു.
അതേസമയം, കേന്ദ്രവും കര്‍ഷകരുമായി ഇതുവരെ 11 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പുതുതായി കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും പിന്‍വലിക്കില്ലെന്ന കടുംപിടുത്തത്തിൽ കേന്ദ്രവും അതല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചക്കും ഇല്ലെന്ന നിലപാടിൽ കർഷകരും തുടരുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാമെന്നു സര്‍ക്കാര്‍ കര്‍ഷകരോട് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക യൂണിയനുകള്‍ തയ്യാറായിരുന്നില്ല. പിന്നീട് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും നിയമം നടപ്പാക്കുന്നതു തല്‍ക്കാലം നിര്‍ത്തിവെക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ആയിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയേയും കോടതി നിയമിച്ചിരുന്നു.
Read also: ബിജെപിയിലേക്ക് സ്വാഗതം; ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ