കൊച്ചി: ലക്ഷദ്വീപിന്റെ ഭരണചുമതല കേരള ഗവർണർക്ക് നല്‍കണമെന്ന് ജെഎസ്‌എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു ആവശ്യപ്പെട്ടു. ദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ലക്ഷദ്വീപ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്‘ മുന്നില്‍ ജെഎസ്‌എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയുടെ 239 (2) പ്രകാരം യൂണിയന്‍ ടെറിട്ടറിയുടെ അഡ്‌മിനിസ്‌ട്രേറ്ററായി ഏറ്റവും അടുത്തുള്ള സംസ്‌ഥാന ഗവര്‍ണറെ നിയമിക്കാമെന്ന് വ്യവസ്‌ഥ ചെയ്യുന്നുണ്ട്. കേരളം ലക്ഷദ്വീപിന്റെ പോറ്റമ്മയാണ്. 1957ല്‍ ഭാഷയുടെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാനങ്ങളുടെ പുനക്രമീകരണവും രൂപീകരണവും നടത്തിയത്.
ലക്ഷദ്വീപിലെ സംസാര ഭാഷ മലയാളമാണ്. ദ്വീപുമായി ബന്ധപ്പെട്ടിരിക്കുന്ന മിക്ക ഓഫീസുകളും കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ദ്വീപിന്റെ ജുഡീഷ്യല്‍ അഡ്‌മിനിസ്‌ട്രേഷൻ കേരള ഹൈക്കോടതിക്കും കേരള സംസ്‌ഥാനത്തിനുമാണ്. ഇതെല്ലാം പരിഗണിക്കുമ്പോഴും, ഭരണഘടന വ്യവസ്‌ഥയനുസരിച്ചും, ഭാഷാപരവും, സാംസ്‌കാരിക പൈതൃകമനുസരിച്ചും കേരള ഗവർണറെ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്ററായി കൂടി നിയമിക്കേണ്ടതാണ്; രാജന്‍ ബാബു വിശദീകരിച്ചു.
ദ്വീപിലെ പഞ്ചായത്തുകൾക്കും ജില്ലാപഞ്ചായത്തിനും ഭരണഘടനാപരമായി ലഭിച്ച അധികാരം അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പ്രകാരം ഇല്ലാതാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. പഞ്ചായത്തുകള്‍ക്കുള്ള അധികാരം 243 (L) പ്രകാരം വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങൾക്ക് ഒഴികെ യൂണിയന്‍ ടെറിട്ടറികള്‍ക്കും രാജ്യത്ത് ഉടനീളവും ബാധകമാണ്.
ഡല്‍ഹി, പുതുച്ചേരി മുതലായ മിക്ക യൂണിയന്‍ ടെറിട്ടറികള്‍ക്കും സംസ്‌ഥാന പദവി നല്‍ക്കുന്ന ഇക്കാലത്ത് ബിജെപിയുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ വേണ്ടിമാത്രമാണ് കിരാത ഉത്തരവുകള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഇറക്കുന്നതെന്നും രാജന്‍ ബാബു ചൂണ്ടിക്കാട്ടി. ജെഎസ്‌എസ് സംസ്‌ഥാന കമ്മിറ്റി അംഗം എല്‍ കുമാര്‍, ജില്ലാ പ്രസിഡണ്ട് സുനില്‍ കുമാര്‍, സെക്രട്ടറി പിആര്‍ ബിജു, കമ്മിറ്റി അംഗങ്ങളായ മനോജ് ബാബു, കെവി ജോയി എന്നിവരും ധർണയിൽ സംസാരിച്ചു.
Most Read: രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും