ന്യൂഡെൽഹി: ‘കോടതി വിധികളിലെ വൈരുധ്യങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നവർക്ക് ഒരു രാജ്യത്തിന്റെ യാത്ര എങ്ങോട്ടാണെന്ന് മുൻകൂട്ടി മനസിലാക്കാം‘ പ്രശസ്‌ത ചരിത്രകാരനായ സിബിൽ മിൽട്ടന്റെ ഈ വരി എത്രമാത്രം ശരിയാണെന്ന് കഴിഞ്ഞ 5 വർഷത്തെ ഇന്ത്യയിലെ കോടതി വിധികൾ പരിശോധിച്ചാൽ നമുക്ക് ബോധ്യപ്പെടും.
റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി ‘കോടതി ഉത്തരവ്‘ തിരുത്തിയതിന് പുറത്താക്കപ്പെട്ട, സുപ്രീം കോടതി ജീവനക്കാര്‍ക്ക് എതിരായ നടപടി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ ഇളവ് ചെയ്‌തത് നാം വായിച്ചു!
പ്രിയങ്ക പഥക് നരേന്‍ എന്ന മാദ്ധ്യമ പ്രവർത്തക, രാംദേവിന്റെ യഥാർഥ മുഖം വ്യക്‌തമാക്കാൻ വർഷങ്ങൾ ഗവേഷണവും പഠനവും നടത്തി എഴുതിയതാണ് ‘ഗോഡ്‌മാൻ ടു ടൈക്കൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബാ രാംദേവ്‘ എന്ന പുസ്‌തകം. മലയാളത്തിൽ ‘ആൾദൈവത്തിൽ നിന്ന് വ്യവസായ അധിപനിലേക്ക് – ബാബാ രാംദേവിന്റെ ആരും പറയാത്ത കഥ‘ എന്ന് സംഗ്രഹിക്കാം.
ഈ പുസ്‌തകത്തിന്റെ ഓൺലൈൻ ഓഫ്‌ലൈൻ വിൽപനയും ഇതര ഭാഷകളിലേക്കുള്ള മൊഴിമാറ്റവും ഉൾപ്പടെ സകലതിനും ഡെൽഹി ഹൈക്കോടതി രണ്ടുവർഷം മുൻപ് വിലക്കേർപ്പെടുത്തി! എന്തുകൊണ്ടാണ് ഇങ്ങനെയുള്ള വിധികളെന്ന ചോദ്യത്തിന് ഉത്തരമില്ല.
പ്രിയങ്ക പഥക് 5 കൊല്ലത്തോളം പഠനം നടത്തി രാംദേവിനെ കുറിച്ചെഴുതിയ പുസ്‌തകം അഭിപ്രായ സ്വാതന്ത്ര്യമായും എഴുത്തുകാരന്റെ സ്വാതന്ത്ര്യമായും മാദ്ധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യമായും പരിഗണിക്കാത്ത കോടതി, രാംദേവിന്റെ അശാസ്‌ത്രീയവും അയുക്‌തിപരവുമായ വിഷയത്തിൽ നിലപാട് രേഖപ്പെടുത്തിയത് ഇങ്ങിനെയാണ് – ‘രാംദേവ് അലോപ്പതിയിൽ വിശ്വാസമില്ലാത്ത വ്യക്‌തിയാണ്. യോഗയും ആയുർവേദവും എല്ലാം സുഖപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് ശരിയോ തെറ്റോ ആകാം‘ – കോടതി തുടർന്നു.
‘ചില ശാസ്‌ത്രം വ്യാജമാണെന്ന് എനിക്ക് തോന്നാം. നാളെ എനിക്ക് ഹോമിയോപ്പതി വ്യാജമാണെന്ന് അഭിപ്രായം ഉണ്ടാകാം. അതുകൊണ്ട് നാളെ അവർ എനിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നാണോ? ഈ അഭിപ്രായം ഞാൻ ട്വിറ്ററിൽ ഇട്ടാൽ ട്വിറ്റർ അക്കൗണ്ട് തന്നെ നീക്കം ചെയ്യാൻ നിങ്ങൾ നാളെ പറയും. നോക്കു, ഇത് പൊതുജനാഭിപ്രായമാണ്. നിങ്ങളുടെ അലോപ്പതി വളരെ ദുർബലമാണെന്ന് ഞാൻ കരുതുന്നില്ല‘ – കോടതി അഭിപ്രായപ്പെട്ടു.
മനുഷ്യജീവനുകൾ വെച്ചുപന്താടുന്ന, മനുഷ്യരുടെ ചിന്തകളെയും അറിവിനെയും നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നയിക്കുന്ന, അശാസ്‌ത്രീയ ബോധത്തിനെ പിന്തുണക്കുന്ന രാംദേവിനെ പോലുള്ള ആളുകൾക്കും പ്രസ്‌ഥാനങ്ങൾക്കും പരോക്ഷമായി പോലും ഗുണകരമാകുന്ന അഭിപ്രായങ്ങളോ പരാമർശങ്ങളോ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.
എന്നാൽ, ഒരുജനതയുടെ പുരോഗമന ബോധത്തെ ഉണർത്തി മുന്നോട്ടുനയിക്കേണ്ട ഡെൽഹി ഹൈക്കോടതി, രാംദേവിനെ പോലുള്ളവരുടെ മരുന്നും മന്ത്രവും വിൽക്കാൻ അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്‌ടിക്കാൻ പ്രത്യക്ഷ പിന്തുണനൽകുന്ന രീതിയിലുള്ള നിലപാടുകളും അഭിപ്രായങ്ങളും ‘അഭിപ്രായസ്വാതന്ത്ര്യം‘ കൂട്ടുപിടിച്ച് നടത്തി!! നീതിപീഠങ്ങളുടെ ഇത്തരം പരാമർശങ്ങൾ മുതലെടുക്കാൻ കാത്തിരിക്കുന്ന വ്യാജമരുന്നു മാഫിയകളെയും അന്ധവിശ്വാസ ലോബികളെയും കോടതി കാണാതെ പോയത് എന്തുകൊണ്ടായിരിക്കും?
ഈ ‘അഭിപ്രായ സ്വാതന്ത്ര്യം‘ സിനിമകൾക്കും, കലാകാരൻമാർക്കും, എഴുത്തുകാർക്കും ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? മനസിലാകുന്നില്ല. പലവിഷയങ്ങളിലും കോടതികളുടെ നിലപാടുകൾ, ചിലയിടങ്ങളിലെ നിശബ്‌ദത, അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ, വൈരുധ്യമുള്ള വിധികൾ! ഒരു ശക്‌തിക്കും തുരുമ്പ് ‘പിടിപ്പിക്കാൻ കഴിയാത്ത‘ ചങ്ങലക്ക് തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങുന്നുണ്ടോ?
ഒരു കാര്യം ഉറപ്പിക്കാം, ‘രാംദേവ് അലോപ്പതിയിൽ വിശ്വാസമില്ലാത്ത വ്യക്‌തിയാണ്. യോഗയും ആയുർവേദവും എല്ലാം സുഖപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് ശരിയോ തെറ്റോ ആകാം‘ എന്ന കോടതിയുടെ അഭിപ്രായത്തിനെ സാധൂകരിക്കുന്ന രീതിയിലാണ് ഡെൽഹി മെഡിക്കൽ അസോസിയേഷൻ കേസിൽ വിധിയെങ്കിൽ അതിനെ ഉപയോഗപ്പെടുത്തി ചാണകവും മൂത്രവും മാത്രമല്ല, മുസ്‌ലി പവറും, ഐയ്‌ഡ്‌സിനുള്ള മരുന്നും തുടങ്ങി അന്തരീക്ഷത്തിലെ ഭസ്‌മം കൊണ്ട് കുട്ടികളെ ‘ഉണ്ടാക്കി കൊടുക്കുന്നവർ‘ വരെ പരസ്യമായി വീണ്ടും രംഗത്ത് വരാനിരിക്കുന്നു.
അതിദയനീയവും പമ്പര വിഡ്‌ഢിത്തരങ്ങളും അന്ധവിശ്വാസങ്ങളും അരങ്ങുവാണിരുന്ന ഇന്ത്യയെ അൽപമെങ്കിലും മാറ്റിയെടുക്കാൻ ആവശ്യംവന്ന കാലദൈർഘ്യം ഏകദേശം 7 ദശാബ്‌ദങ്ങളാണ്. അത് ഓരോ ദിവസം ചെല്ലും തോറും അതീവ വേഗതയിൽ തിരികെപോകുന്നത് കാണാൻ കോടതിക്ക് കണ്ണുണ്ടാകട്ടെ എന്നാശിക്കാം.
Most Read: ‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്ബി’