പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ആലത്തൂർ മേഴ്‌സി കോളേജിലെ ഡിഗ്രി വിദ്യാർഥിയായ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് ഒന്നര മാസം മുൻപ് കാണാതായത്. അതേസമയം, വിദ്യാർഥിനിയെ കണ്ടെത്താൻ അന്വേഷണ സംഘം ഗോവ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗോവയിലെ ജോലി സാധ്യതകളെ കുറിച്ചും യാത്രാവഴികളെക്കുറിച്ചും സൂര്യകൃഷ്‌ണ പലയിടത്തും രേഘപെടുത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ഗോവയിലേക്ക് കേന്ദ്രീകരിച്ചത്.
അന്വേഷണത്തിൽ യാതൊരു തെളിവും കിട്ടാത്ത സാഹചര്യത്തിൽ പോലീസ് സൂര്യ കൃഷ്‌ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഗോവയിൽ വീടുവെച്ച് താമസിക്കണമെന്ന് വിദ്യാർഥി പറഞ്ഞതിനാൽ അവിടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. തമിഴ്‌നാട്ടിലെ സൂര്യകൃഷ്‍ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഓഗസ്‌റ്റ് മുപ്പത്തിനാണ് പുസ്‌തകം വാങ്ങാനാണെന്ന് പറഞ്ഞ് ടൗണിലേക്ക് പോയ സൂര്യകൃഷ്‌ണയെ കാണാതാവുന്നത്. തുടർന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ ആലത്തൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഓഗസ്‌റ്റ് മുപ്പതിന് പകൽ 11.15 ഓടെയാണ് ആലത്തൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിലെ സിസിടിവിയിൽ സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. പതിവായുള്ള സൂര്യകൃഷ്‌ണയുടെ യാത്രാവഴിയെന്ന നിലയിൽ പുതിയങ്കം മുതൽ ആലത്തൂർ വരെയുള്ള വിവിധ പ്രദേശങ്ങളിൽ അഞ്ചിലധികം തവണയാണ് പോലീസ് അന്വേഷണം നടത്തിയത്. വിദ്യാർഥിയുടെ ഫോൺവിളി രേഖകൾ, സുഹൃത്തുക്കളുടെ മൊഴി എന്നിവയൊക്കെ പരിശോധിച്ചിരുന്നെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട ഒരു തെളിവും പൊലീസിന് ലഭിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ആലത്തൂർ പോലീസിലെ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും