മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിൽ 3 ദിവസത്തിനുള്ളിൽ ആയിരത്തോളം പേരിൽ കോവിഡ് പരിശോധന നടത്താൻ തീരുമാനം. കൂടാതെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 4 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
യോഗത്തിലെ തീരുമാനപ്രകാരം മാറഞ്ചേരിയിൽ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് സമ്പർക്കമുള്ള സ്‌കൂൾ, ട്യൂഷൻ സെന്ററുകൾ, ടർഫുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തോളം പേരുടെ കോവിഡ് പരിശോധന ഈ മാസം 12ന് പൂർത്തിയാക്കും. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ മാറഞ്ചേരി ആരോഗ്യ കേന്ദ്രത്തിലാണ് കോവിഡ് പരിശോധന നടക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് 9ആം വാർഡിൽ കടുത്ത നിയന്ത്രണവും 6, 7, 13 വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്താനാണ് യോഗത്തിൽ തീരുമാനമെടുത്തത്.
കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ വാർഡിലെ കടകൾ ഉച്ച വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് അധികൃതർ നിർദേശിച്ചു. എന്നാൽ ഇതിനെ വ്യാപാരികൾ എതിർത്തു. മാറഞ്ചേരി സ്‌കൂളിനൊപ്പം തന്നെ വന്നേരി സ്‌കൂളിലും വലിയ രീതിയിൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പെരുമ്പടപ്പ് പഞ്ചായത്തിലെ 5, 10, 11, 12, 13 വാർഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കൂടാതെ വെളിയങ്കോട് പഞ്ചായത്തിലും കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കി.
Read also : ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി