ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയിൽ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് പെട്രോള്‍, ഡീസല്‍ വില നിശ്‌ചയിക്കുന്നതെന്നും സര്‍ക്കാരുകളുടെ പ്രധാന വരുമാനം പെട്രോള്‍, ഡീസല്‍ നികുതിയില്‍ നിന്നുമാണെന്നും മന്ത്രി പറഞ്ഞു. നികുതി വരുമാനം നഷ്‌ടപ്പെടുത്താന്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ലെന്നും മന്ത്രി വിശദീകരിച്ചു.
ചോദ്യോത്തര വേളയിൽ സമാജ് വാദി പാര്‍ട്ടിയിലെ വിശ്വംഭര്‍ പ്രസാദിന്റെ ചോദ്യത്തിന് മറുപടിയായി ആണ് മന്ത്രിയുടെ വിശദീകരണം. ശ്രീരാമന്റെ രാജ്യത്ത് സീതയുടെ നാടായ നേപ്പാളിൽ ഉള്ളതിനേക്കാൻ ഇന്ധന വില എന്തുകൊണ്ടാണ് എന്നായിരുന്നു വിശ്വംഭര്‍ പ്രസാദിന്റെ ചോദ്യം.
അതേസമയം ധര്‍മേന്ദ്ര പ്രധാന്‍ കാര്യങ്ങള്‍ വ്യക്‌തമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു.
ഇതിനിടെ രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. എറണാകുളത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്.കേരളത്തിൽ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 രൂപക്ക് മുകളിലാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇന്ധനവിലയിൽ 16 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.
Read Also: കേന്ദ്ര നിർദേശം; കർഷക സമരത്തെ കുറിച്ചുള്ള ഗാനങ്ങൾ നീക്കം ചെയ്‌ത് യൂട്യൂബ്