മലപ്പുറം: നിലമ്പൂരിൽ നിന്ന് രാജ്യറാണിയും ഓട്ടം നിർത്തുന്നു. കോവിഡ് ആശങ്കക്കിടെ ഒന്നര വർഷം മുൻപ് ഓട്ടം നിർത്തിയ മറ്റ് ട്രെയിനുകൾക്ക് പിന്നാലെയാണ് നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രാജ്യറാണിയും നിർത്താൻ നീക്കം നടക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലായിരുന്നു നിലമ്പൂരിൽ നിന്ന് രാജ്യറാണി സർവീസ് ആരംഭിച്ചത്. സർവീസ് നിർത്തിയാൽ മലപ്പുറം, പാലക്കാട് ജില്ലകളിലെ യാത്രക്കാർക്ക് കനത്ത തിരിച്ചടി ആയിമാറും.
നിലമ്പൂർ-ഷൊർണൂർ റൂട്ടിലെ റെയിൽവേ സ്‌റ്റേഷനുകളിൽ സ്‌റ്റേഷൻ മാസ്‌റ്റർമാരുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടിയാണ് നിലവിലുള്ള സർവീസും നിർത്താനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. നിലവിൽ രാജ്യറാണിയിൽ സർവീസ് നടത്തുന്ന പകുതിയിലേറെ യാത്രക്കാരും കയറുന്നത് നിലമ്പൂർ- ഷൊർണൂർ റൂട്ടുകളിൽ നിന്നാണ്. ആർസിസിയിലേക്കും ശ്രീചിത്രയിലേക്കുമുള്ള നൂറുകണക്കിന് രോഗികളുടെയും ആശ്രയം കൂടിയാണ് ഈ ട്രെയിൻ.
സ്‌റ്റേഷൻ മാസ്‌റ്റർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ പാലക്കാട് ഡിവിഷന് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. 2007ലും നഷ്‌ടക്കണക്ക് പറഞ്ഞ് സർവീസ് നിർത്താൻ നീക്കം നടന്നിരുന്നു. എന്നാൽ, അന്ന് ജനകീയ ഇടപെടലിനെ തുടർന്നാണ് കൂടുതൽ ട്രെയിനുകൾ റൂട്ടിൽ അനുവദിച്ചത്. പുതിയ നടപടി പ്രകാരം നിലമ്പൂരിൽ നിന്ന് യാത്ര ആരംഭിക്കുന്ന രാജ്യറാണി ഇനിമുതൽ ഷൊർണൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഇത് നിലമ്പൂർ സ്‌റ്റേഷനോടുള്ള കടുത്ത അവഗണനയാണെന്ന പരാതികളും ഉയരുന്നുണ്ട്.
Read Also: 2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയർപേഴ്‌സണായി സുഹാസിനി