പെരിയ: മതിയായ സൂചനാ ബോർഡുകളോ സുരക്ഷാവേലിയോ സ്‌ഥാപിക്കാതെയുള്ള ദേശീയപാതാ വികസന പ്രവർത്തി അപകട ഭീഷണി ഉയർത്തുന്നു. നിലവിലുള്ള പാതയോടു ചേർന്ന് താഴ്‌ചയിൽ മണ്ണെടുക്കുന്ന പ്രദേശങ്ങളിലാണ് അപകടം പതിവായത്. അപകട സൂചനയായി റിബൺ പോലും കെട്ടാതെയാണ് പല സ്‌ഥലത്തും പ്രവർത്തി നടത്തുന്നത്.
പെരിയ കാനറാ ബാങ്കിന് മുൻവശത്ത് പാതക്കായി മണ്ണെടുത്ത ഭാഗത്തേക്ക് പിന്നോട്ടെടുത്ത കാർ മറിഞ്ഞത് ഇത്തരത്തിലുള്ള അപകട പരമ്പരയിൽ ഒടുവിലത്തേതാണ്. രണ്ടാഴ്‌ച മുൻപ് വിഷ്‌ണു മംഗലം വളവിൽ നിന്നു പാതക്കായി മണ്ണെടുത്ത താഴ്‌ചയിലേക്കു കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞു യുവതിക്കു പരിക്കേറ്റതും മുന്നറിയിപ്പു ബോർഡുകൾ ഇല്ലാത്തതിനാലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മേൽപാലത്തിന്റെ പണി നടക്കുന്ന സ്‌ഥലങ്ങളിൽ മാത്രം കോൺക്രീറ്റ് സ്‌ളാബുകളുയർത്തിയാണ് നിർമാണം. ഇത്തരത്തിൽ സുരക്ഷ ഒരുക്കിയില്ലെങ്കിലും മണ്ണു നീക്കുന്ന ഭാഗങ്ങളിൽ അപകട സൂചനയുയർത്തി റിബണുകളെങ്കിലും കെട്ടാൻ അധികൃതർ തയാറാകണമെന്നാണ് ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും അഭിപ്രായം.
Most Read: 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ദിലീപ് നശിപ്പിച്ചു; നിർണായക റിപ്പോർട് പുറത്ത്