നീലേശ്വരം: കുഞ്ഞിമംഗലം ജ്വല്ലറി കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്‌ട്രിക്കൽ കട്ടിങ് മെഷീനാണ് പ്രതികൾ കവർച്ചക്കായി ഉപയോഗിച്ചിരുന്നത്. മെഷീൻ ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ മെഷീൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്‌ടാക്കളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഇടയാക്കിയത്.
ഹൊസ്‌ദുർഗ് ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്‌ണന്റെ മേൽനോട്ടത്തിൽ നീലേശ്വരം ഇൻസ്‌പെക്‌ടർ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. അതേസമയം, ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയാണ് മെഷീൻ നിർമിച്ചതെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം പറഞ്ഞു. ഇത്തരത്തിൽ കമ്പനി ഇതിനോടകം 35 മെഷീനുകളാണ് നിർമിച്ചിട്ടുള്ളത്.
എന്നാൽ, അവയിൽ ഒന്നുപോലും കേരളത്തിൽ വിൽപന നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം, കർണാടകയിൽ വിൽപന നടത്തിയിട്ടുള്ള മെഷിനാണ് ജ്വല്ലറി കൊള്ളയ്‌ക്ക് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്തർ സംസ്‌ഥാന പ്രൊഫഷണൽ സംഘമാണ് ജ്വല്ലറി കവർച്ചയ്‌ക്ക് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷണം അന്തർ സംസ്‌ഥാന കവർച്ചാ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
Read Also: കെപി അനിൽ കുമാർ കോണ്‍ഗ്രസ് വിട്ടു